കോട്ടയം: സിപിഎം നേതാവിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത സിഐക്ക് സസ്പെന്ഷന്. കോട്ടയം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാജു വര്‍ഗ്ഗീസിനെയാണ് എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഇതോടെ ജില്ലയില്‍ കുറെ നാളായിട്ടുള്ള സിപിഎം-പോലീസ് ക്വട്ടേഷന്‍ ബന്ധമാണ് പുറത്തുവരുന്നത്.
മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ഉടമയെ തട്ടിക്കൊണ്ടുവന്ന കേസിലാണ് നടപടി. പുതുപ്പള്ളിയിലെ സിപിഎം നേതാവിന്റെ ബന്ധുവിന് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനം ലഭിക്കാന്‍ ഒരു കോടിരൂപ കോളേജ് ഉടമയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ സീറ്റ് ലഭിക്കാതെ വന്നതോടെ പണം തിരികെ കിട്ടാന്‍ ശ്രമിച്ചെങ്കിലും മെഡിക്കല്‍ കോളേജ് ഉടമ പണം തിരികെ നല്‍കിയില്ല. ഇതേ തുടര്‍ന്ന് സിപിഎം നേതാവ് പ്രശ്നത്തില്‍ ഇടപെട്ടു. നിയമവിരുദ്ധമായ പണം തിരികെ ലഭിക്കാന്‍ ഇടപെടാന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞതോടെ സിപിഎം നേതാവ് സ്വാധീനം ഉപയോഗിച്ച് സിഐ സാജു വര്‍ഗ്ഗീസിന് ക്വട്ടേഷന്‍ നല്കി.
സിപിഎം നേതാവ് ഏര്‍പ്പാടാക്കിക്കൊടുത്ത ആഡംബരകാറില്‍ സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ രണ്ട് വനിതാ പോലീസ് ഉള്‍പ്പെടെ അഞ്ചംഗ സംഘം മംഗലാപുരത്തിന് പോയി. മറ്റൊരു കാറില്‍ പണം നഷ്ടപ്പെട്ട വ്യക്തി പോലീസിനെ സഹായിക്കാനായി പിന്നാലെ ഉണ്ടായിരുന്നു. മംഗലാപുരത്തെത്തി കോളേജ് ഉടമയെ ബലമായി കാറില്‍ കയറ്റി കോട്ടയത്ത് എത്തിച്ചു. തുടര്‍ന്ന് കോളേജ് ഉടമയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ഒരുകോടി രൂപ തിരികെ വാങ്ങി അയാളെ മോചിതനാക്കി. സിഐ സാജു വര്‍ഗ്ഗീസ് ക്വട്ടേഷന്റെ പ്രതിഫലമായി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യം സിഐ നിഷേധിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ നടന്ന സംഭവം പുറത്തായതോടെ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. സിപിഎം ജില്ലാ നേതാവിന് ഈ സംഭവുമായി ബന്ധമുണ്ടെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ മംഗലാപുരത്തേക്ക് പോയ വനിതാപോലീസ് അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറില്‍ രണ്ട് മദ്യക്കുപ്പിയും സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട വനിതാ പോലീസുകാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പറയപ്പെടുന്നു. കോളേജ് ഉടമയെ മംഗലാപുരത്ത് നിന്ന് പിടികൂടിയതിനും കേസെടുത്തതിനും രേഖകളുണ്ട്. ഇയാളെ സ്റ്റേഷനില്‍ എത്തിച്ചതായും കേസ് ഡയറിയില്‍ പറയുന്നു. പണം നല്കി കേസ് ഒത്തു തീര്‍പ്പായതായി വാക്കാല്‍ പറഞ്ഞെങ്കിലും രേഖകള്‍ ഒന്നുമില്ല. പ്രതിയെ വിട്ടയച്ചത് സംബന്ധിച്ചും രേഖകളൊന്നുമില്ല. ഇതാണ് സാജു വര്‍ഗീസിന് വിനയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: