ആലപ്പുഴ: പ്രളയക്കെടുതിക്കിരയായവരെ വാഗ്ദാനങ്ങള്‍ നല്കി സര്‍ക്കാര്‍ കബളിപ്പിക്കുന്നു. ദുരിത ബാധിതര്‍ക്ക് അടിയന്തരസഹായമായ 10,000 രൂപ സപ്തംബര്‍ അഞ്ചിനകം നല്‍കുമെന്നാണ് മന്ത്രി തോമസ് ഐസക്ക് ഉറപ്പ് നല്‍കിയത്. കൂടാതെ തകര്‍ന്ന വീടുകളുടെ ഉള്‍പ്പടെയുള്ള നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് 19നകം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവയൊന്നും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.
അടിയന്തര ധനസഹായം ലഭിക്കാതെ നിരവധി പേരാണ് ഓഫീസുകള്‍ കയറിയിറങ്ങുന്നത്. തുക ലഭിച്ചവരുടെ ആദ്യകണക്കെടുപ്പ് പൂര്‍ത്തിയായപ്പോഴാണ് അര്‍ഹതയുള്ള ആയിരക്കണക്കിന് പേര്‍ക്ക് തുക ലഭിക്കാത്ത വിവരം പുറത്തായത്. രണ്ടാംഘട്ടത്തില്‍ പണം ലഭിക്കുന്നതിന് അപേക്ഷ നല്‍കാനുള്ള കാലാവധി പൂര്‍ത്തിയായപ്പോള്‍ ആലപ്പുഴ ജില്ലയില്‍ മാത്രം 26,522 കുടുംബങ്ങളുടെ അപേക്ഷകളാണ് ലഭിച്ചത്. ഈ അപേക്ഷകള്‍ പുനഃപരിശോധിച്ച് അര്‍ഹരായവര്‍ക്ക് ധനസഹായം നല്‍കുന്നതിന് ഇനിയും ദിവസങ്ങളെടുക്കും.
ആഗസ്ത്് മാസത്തെ മഹാപ്രളയത്തിന് ശേഷം ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ വീടുകളിലേക്ക് മടങ്ങി രണ്ടുദിവസത്തിനകം ധനസഹായം ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്നാണ് ആദ്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇത് പ്രാവര്ത്തികമാകാത്തിനെ തുടര്‍ന്നാണ് സപ്തംബര്‍ അഞ്ചിനകം നല്‍കുമെന്ന് ധനമന്ത്രി ഉറപ്പു നല്‍കിയത്. എന്നാല്‍ എല്ലാം ജലരേഖകളായി മാറി. വിവരശേഖരണത്തിലുണ്ടായ അപാകതയാണ് അര്‍ഹതപ്പെട്ട പലര്‍ക്കും ആദ്യഘട്ടത്തില്‍ തന്നെ പണം ലഭിക്കാതിരുന്നതിന് കാരണം. പണം ലഭിച്ചതില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. ധനസഹായത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ദുരിത മേഖലകളില്‍ എത്തിയാണ് കണക്കെടുപ്പ് പൂര്‍ത്തിയാക്കിയത്.
ബിഎല്‍ഒമാര്‍ നല്കുന്ന റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍മാര്‍ തഹസില്‍ദാര്‍മാര്‍ക്ക് കൈമാറി. തുടര്‍ന്ന് ജില്ലാതലത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് പണം ദുരിതബാധിതരുടെ അക്കൗണ്ടിലേക്ക് നല്‍കുന്നത്. എന്നാല്‍ ഈ ലിസ്റ്റ് നല്‍കിയതില്‍ വ്യാപകമായി രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായി. നാശനഷ്ടങ്ങളുടെ വിവരശേഖരണവും അനന്തമായി നീളുകയാണ്. കുട്ടനാട്ടില്‍ പോലും ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും വീടുകള്‍ സന്ദര്‍ശിച്ചുള്ള വിലയിരുത്തല്‍ ആരംഭിച്ചിട്ടില്ല.
ആദ്യഘട്ട ഡിജിറ്റല്‍ വിലയിരുത്തലിന് ശേഷം തദ്ദേശസ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ വീണ്ടും പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് എന്ന് സഹായം നല്കാന് കഴിയുമെന്ന് ആര്‍ക്കും വ്യക്തതയില്ലാത്ത ദുരവസ്ഥയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: