കാസര്‍കോട്: കാസര്‍കോട് വന്‍ കുഴല്‍പ്പണ-സ്വര്‍ണവേട്ട. 1.20 കോടി രൂപയുമായി സ്വര്‍ണ്ണം വാങ്ങാന്‍ വരികയായിരുന്ന യുവാവ് കാറുമായി പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതിനു പിന്നാലെ തളങ്കരയിലെ ഒരു വീട്ടില്‍ എക്സൈസ് റെയ്ഡ് നടത്തി ഒന്നരക്കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഗൃഹനാഥനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാമചന്ദ്ര പാട്ടീല്‍ (27) ആണ് മഞ്ചേശ്വരത്ത് വെച്ച് 1.20 കോടി കുഴല്‍പ്പണവുമായി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിനു പിന്നാലെ തളങ്കര കുന്നിലിലെ ബഷീറിന്റെ (55) വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഇവിടെ വെച്ച് ഒന്നരക്കിലോ തൂക്കം വരുന്ന സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ബഷീറിനെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കെഎ 19 എം ജി 2135 നമ്പര്‍ ടൊയോട്ട എറ്റിയോസ് കാറില്‍ മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരുന്നതിനിടെയാണ് രാമചന്ദ്ര പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്ത് വെച്ച് കാര്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് രഹസ്യഅറയില്‍ സൂക്ഷിച്ച നിലയില്‍ പണം കണ്ടെത്തിയത്. ബഷീറിന്റെ വീട്ടില്‍ നിന്നും സ്വര്‍ണത്തിനു പുറമെ രണ്ട് ബട്ടണ്‍സുകളും എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. ദുബായില്‍ നിന്നും കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വാങ്ങാനായി വരികയായിരുന്നു രാമചന്ദ്ര പാട്ടീലെന്നാണ് എക്സൈസ് സംഘത്തിന്റെ നിഗമനം.
500ന്റെയും 2000ത്തിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. വന്‍ കള്ളക്കടത്ത് റാക്കറ്റ് തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. കാസര്‍കോട് എക്സൈസ് സൂപ്രണ്ട് പി.പി.രാജീവ്, കണ്ണൂര്‍ ഡിവിഷണല്‍ സൂപ്രണ്ട് കെ.സുധാകരന്, എക്സൈസ് ഓഫീസര്‍മാരായ ദേവന്ദ സക്കാവത്ത്, രോഹിത്ത് ശര്‍മ, കെ.വി.ആര്.പ്രമീദ്, സി.വി.ശശിധരന്, കെ.ആനന്ദന്, കെ.വി.സജിത്ത് കുമാര്‍, വിശ്വനാഥന് എന്നിവരുടെ നേതൃത്വത്തിലാണ് കുഴല്‍പ്പണ-സ്വര്‍ണ വേട്ട നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: