ന്യൂദല്‍ഹി: മന്ത്രി കിരണ്‍ റിജിജുവിന് തിരക്കോടുതിരക്കാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ ചുമതലകള്‍ അത്രയേറെയാണ്. മകളുടെ സ്കൂളില്‍ രക്ഷിതാവായിപ്പോലും പോയിട്ടില്ല. പക്ഷേ, ഇത്തവണ മകള്‍ മന്ത്രിയെ വരുത്തി, വീഴ്ത്തി. മന്ത്രിയെത്തിയപ്പോഴോ മകളും സ്കൂള്‍ അധികൃതരും അമ്പരന്നുപോയി; തികച്ചും അപ്രതീക്ഷിതമായിരുന്നു.
മന്ത്രിയുടെ ഇളയമകളുടെ സ്കൂളില്‍ അപ്പൂപ്പന്-അമ്മൂമ്മമാരെ കുട്ടികള്‍ കൂട്ടിക്കൊണ്ടുചെല്ലേണ്ട ദിനമായിരുന്നു. അവര്‍ രണ്ടു പേര്‍ക്കും, റിഞ്ചിന്‍ ഖാരുവിനും ചിറായി റിജിജുവിനും, സാധിക്കാഞ്ഞതിനാല്‍ മകള്‍ അച്ഛനോട് ഒരു അഭ്യര്‍ഥന നടത്തി. അതില്‍ അച്ഛന് വഴങ്ങാതെ പറ്റില്ലെന്നു വന്നു. മകളോടൊപ്പം സ്കൂളില്‍ ഇരിക്കുന്ന ചിത്രവും മകളുടെ അഭ്യര്‍ഥനയുടെ വീഡിയോയും മന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു. മകളുടെ കൊഞ്ചിക്കുഴഞ്ഞും പരിഭവിച്ചുമുള്ള അഭ്യര്‍ഥന ഇങ്ങനെ: ”… അച്ഛന് നിര്‍ബന്ധമായും എന്റെ സ്കൂളില്‍ വന്നേ പറ്റൂ. ഗ്രാന്‍ഡ് പേരന്റ്സ് ഡേ ആണ്. അച്ഛനിതുവരെ എന്റെ സ്കൂളില്‍ വന്നിട്ടില്ലല്ലോ. അമ്മ പലവട്ടം വന്നിട്ടുണ്ട്. എന്റെ ഡാന്‍സും ഫിഷ് ഡാന്‍സും ഒക്കെ കണ്ടിട്ടുണ്ട്.”
തനിക്ക് വലിയ തിരക്കാണെന്നും അതുകൊണ്ടാണെന്നും വരാന്‍ ശ്രമിക്കാമെന്നും മന്ത്രി മറുപടി നല്കി. അപ്പോള്‍ മകളുടെ പരിഹാരം.
”അച്ഛന്റെ ഓഫീസിലെ ബോസിനോട് പറയണം, എന്റെ മകളുടെ സ്കൂളില്‍ പോകണം, ഗ്രാന്‍ഡ് പേരന്റ്സ് ഡേ ആണെന്ന്. അപ്പോള്‍ അവര്‍ സമ്മതിക്കും….”
പിന്നെ അച്ഛന് ഇരിപ്പുറച്ചില്ല, മകളുടെ സ്കൂള്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു, കുട്ടിയുടെ ‘അപ്പൂപ്പനായി.’ അപ്രതീക്ഷിതമായി അച്ഛനെ കണ്ടപ്പോള്‍ മകളും അമ്പരന്നുവെന്ന് മന്ത്രി പറയുന്നു.
മന്ത്രി ഏതു ബോസിനോട് അനുമതി ചോദിച്ചിട്ടുണ്ടാകുമെന്നതാണ് ട്വിറ്ററില്‍ പലരും ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: