ചെന്നൈ: സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി വിവാഹേതര ബന്ധത്തെ ഭര്‍ത്താവ് ന്യായീകരിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ചെന്നൈ എംജിആര്‍ സ്വദേശിനിയായ പുഷ്പലത(24) ആണ് ജീവനൊടുക്കിയത്. ഭര്‍ത്താവ് ജോണ്‍ പോള്‍ ഫ്രാങ്ക്ലിനുമായുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് സംഭവം.
സ്വകാര്യ സ്ഥാപനത്തില്‍ സുരക്ഷ ജീവനക്കാരായി ജോലി ചെയ്യുന്ന ജോണ്‍ പോളും പുഷ്പലതയും വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളുണ്ട്. പുഷ്പലത ടിബി രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്. രോഗം കണ്ടെത്തിയതിന് ശേഷം ഭര്‍ത്താവ് തന്നില്‍ നിന്ന് അകലം പാലിക്കുന്നതായി പുഷ്പലത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
ഇതിനിടെ ജോണ്‍പോളിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് പുഷ്പലത മനസിലാക്കി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ബന്ധം തുടര്‍ന്നാല്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പുഷ്പലത പറഞ്ഞു. എന്നാല്‍ വിവാഹേതര ബന്ധം സുപ്രീംകോടതി കുറ്റകരമല്ലാതാക്കിയതിനാല്‍ തന്നെ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു ജോണ്‍ പോളിന്റെ മറുപടി. ഇതില്‍ മനംനൊന്ത് ശനിയാഴ്ച രാത്രിയോടെ പുഷ്പലത വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
അതേസമയം ജോണ്‍ പോളിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: