ന്യൂദല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസില്‍ നീരവ് മോഡിക്കെതിരെ നിലപാടു കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ നീരവ് മോഡിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ന്യൂയോര്‍ക്കിലെ ആഡംബര ഫ്ളാറ്റ് ഉള്‍പ്പെടെ 637 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഈ വര്‍ഷമിത് മൂന്നാം തവണയാണ് നീരവ് മോദിയുടെ സ്വത്തുവകകള്‍ ആദായനികുതി വകുപ്പ് കണ്ടു കെട്ടുന്നത്.
ന്യൂയോര്‍ക്കിന് പുറമെ മുംബൈയില്‍ ഉള്ള ഫ്ളാറ്റ്, പുറമെ ആഭരണങ്ങള്‍, അഞ്ച് ബാങ്ക് നിക്ഷേപങ്ങള്‍, ആഡംബര വസ്തുക്കള്‍, എന്നിവ കണ്ടുകെട്ടിയിട്ടുണ്ട്. ഇന്ത്യ, യുകെ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള സ്വത്തുവകകളാണിവ. വളരെ പൂര്വമായേ ഇന്ത്യന്‍ ഏജന്‍സികള്‍ വിദേശത്തുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടാറുള്ളു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ആദായ നികുതി വകുപ്പിന്റെ നടപടി.
5 ഓവര്‍സിസ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 278 കോടി രൂപയും, 22.69 കോടി വിലമതിക്കുന്ന ഡയമണ്ട് ആഭരണങ്ങളും, ദക്ഷിണ മുംബൈയില്‍ സ്ഥിതി ചെയ്യുന്ന നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 19.5 കോടി രൂപ വിലമതിക്കുന്ന ഫ്ളാറ്റുകളും ഇതില്‍പെടുന്നു. ന്യൂയോര്‍ക്കിലെ സ്വത്തുവകകള്‍ക്ക് 216 കോടി രൂപ മൂല്യമുണ്ട്.
സാമ്പത്തിക തട്ടിപ്പു കേസുകളില്‍ വിദേശങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുവാനുള്ള നടപടികള്‍ നടന്നു വരുന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷമാദ്യം 5100 കോടി രൂപയുടെ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും ആദായ നികുതി വകുപ്പ് കണ്ടു കെട്ടിയിരുന്നു. 4000 കോടി രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിക്കാനും നിര്‍ദ്ദേശം നല്കി. മാര്‍ച്ച് മാസത്തില്‍ 36 കോടി രൂപയുടെ സ്വത്തു വകകളും കണ്ടു കെട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: