എരുമേലി: ശബരിമലക്ഷേത്ര ദര്‍ശനത്തിന് പ്രായഭേദമെന്യെ സ്ത്രീകള്‍ക്കും അനുമതി ലഭിച്ച സാഹചര്യത്തില്‍ പ്രധാന ഇടത്താവളമായ എരുമേലി തിരക്കില്‍ വീര്‍പ്പുമുട്ടും. നിലവില്‍ തീര്‍ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ഇതിന് പുറമേ യുവതികളും കൂടി എത്തുന്നതോടെ സകല കണക്കുകൂട്ടലുകളും തെറ്റും. ഇപ്പോഴുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയില്ലെങ്കില്‍ തീര്‍ഥാടകര്‍ അസൗകര്യങ്ങള്‍മൂലം വലയുമെന്ന് ഭക്തജന സംഘടനകള്‍ പറയുന്നു. എരുമേലിയെ സംബന്ധിച്ച് ആചാരാനുഷ്ഠാനമായ പേട്ടതുള്ളല്‍ ക്രമീകരണവും ഏറെ പ്രതിസന്ധിയാണുണ്ടാക്കുക. മണ്ഡല – മകരവിളക്ക് സമയത്ത് തിങ്ങിഞെരുങ്ങിയാണ് പേട്ടതുള്ളല്‍ സംഘങ്ങള്‍ പോകുന്നത്.
തീര്‍ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനുള്ള സൗകര്യം, ശൗചാലയം, കുളിക്കടവ്, വിശ്രമകേന്ദ്രങ്ങള്‍, ആഹാരം, സുരക്ഷ, വാഹന പാര്‍ക്കിംഗ്, യാത്രാ സൗകര്യങ്ങള്‍ തുടങ്ങിയവ കൂടുതലായി ഒരുക്കേണ്ടിവരും. സൗകര്യങ്ങള്‍ ഒരുക്കുന്നതിലേക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് എരുമേലിയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരും. നിലവിലുള്ള സൗകര്യങ്ങളിലെല്ലാം അടിമുടി മാറ്റേണ്ട സാഹചര്യമാണ് ഉണ്ടാവുക.
ശബരിമല തീര്‍ഥാടന വേളയില്‍ മുന്‍കാലങ്ങളില്‍ ഏറ്റവുമധികം പരാധീനതകളില്ക്കൂടി കടന്നുപോയ എരുമേലി പുതിയ അവസ്ഥയെ എങ്ങനെ തരണം ചെയ്യുമെന്ന ആശങ്കയും അധികൃതരില്‍ ഉയര്‍ന്നുകഴിഞ്ഞു. ശബരിമല തീര്‍ഥാടന വേളയിലും, ഓണം, വിഷു, ശബരിമല ഉത്സവം, മാസപൂജകള്‍ അടക്കം സമയങ്ങളില്‍ ഇടത്താവളങ്ങളില്‍ തീര്‍ഥാടകര്‍ക്കൊപ്പം സ്ത്രീകള്‍ വരുന്നത് പുതുമയല്ലായിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമായി സൗകര്യങ്ങള്‍ ഒരുക്കുകയെന്നത് കഠിനപ്രയത്നമാണ്. സ്ഥലസൗകര്യമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി. ശബരിമലയോട് ചേര്‍ന്നുള്ള പ്രദേശമെന്ന നിലയില്‍ ശബരിമല ക്ഷേത്രാചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ പ്രാദേശിക തലത്തില്‍ വിശ്വാസികള്‍ തയാറായി രംഗത്തെത്തിയാല്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുമെന്നും ഉറപ്പാണ്.
പരമ്പരാഗത കാനനപാതയിലടക്കം ദേവസ്വം ബോര്‍ഡ് ലേലം നല്‍കിയിട്ടുള്ള കടകളില്‍ സ്ത്രീകളെ നിര്‍ത്തുന്നത് വനം വകുപ്പും ദേവസ്വം ബോര്‍ഡും കര്‍ശനമായി മുമ്പ് തടഞ്ഞിരുന്നു. നിലവില്‍ സ്ഥിതി എന്താകുമെന്ന് ചിന്തിക്കാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: