ന്യൂദല്‍ഹി: ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ പരിരക്ഷിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനാനുമതി നല്കിയ വിധിയില്‍ യോഗം ഖേദം പ്രകടിപ്പിച്ചു. ക്ഷേത്രം പൊതുസ്ഥലമാണ്, പ്രതിഷ്ഠക്ക് ജീവനില്ല, അതിന് ഭരണഘടനാ അവകാശങ്ങളില്ല മുതലായ കോടതി നിരീക്ഷണങ്ങള്‍ ഹിന്ദുക്കളെ വേദനിപ്പിച്ചിരിക്കുകയാണ്. വിധിക്കെതിരെ നിയമത്തിന്റെ വഴിയിലൂടെ പോകാനും, പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച കേരളത്തിലെ ഇടത് ഭരണകൂടത്തിന്റെ നിലപാട്, ഹിന്ദു വിരുദ്ധമാണെന്നും യോഗം വിലയിരുത്തി.
ക്ഷേത്രം തന്ത്രി, പന്തളം രാജാവ്, ആദ്ധ്യാത്മിക ആചാര്യന്മാര് എന്നിവരോടാലോചിച്ച് അയ്യപ്പഭക്ത സംഘടനകളെയും, ഹിന്ദു സംഘടനകളെയും ചേര്‍ത്ത് ഭാവി പരിപാടികള്‍ തീരുമാനിക്കും. ആര്‍എസ്എസ് കേന്ദ്രീയ സമിതി അംഗം എസ്. സേതുമാധവന്, ക്ഷേത്രീയ സേവാപ്രമുഖ് കെ. പദ്മകുമാര്‍ മുതലായവര്‍ യോഗത്തില്‍ പങ്കെടുത്തു.
മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് സമാജം നടത്തിയ ”ഗുരുസ്വാമി വന്ദനം” പരിപാടിയില്‍ പങ്കെടുത്തു. ഒക്ടോബര്‍ 8നു എറണാകുളത്തു നടക്കുന്ന ”ശബരിമലയെ സംരക്ഷിക്കണം’ കണ്‍വെന്‍ഷനില്‍ സമാജം ഭാരവാഹികള്‍ പങ്കെടുക്കും.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനേയും സര്‍കാര്യവാഹ് ഭയ്യാജി ജോഷിയേയും സമാജം നേതാക്കള്‍ സന്ദര്‍ശിച്ച് സുപ്രീംകോടതി വിധിയിലുള്ള ഹിന്ദുവിരുദ്ധ നിലപാടും ഇത് സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടി. അയ്യപ്പസേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് എന്‍. രാജന്, സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്, ക്ഷേത്രീയ സേവാപ്രമുഖ് കെ. പദ്മകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി പി. ഷണ്മുഖാനന്ദന് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: