ജക്കാര്‍ത്ത: സുനാമിത്തിരയും ഭൂകമ്പവും വിഴുങ്ങിയ ഇന്തോനേഷ്യന്‍ തീരദേശ പ്രദേശങ്ങളിലെ മരണനിരക്ക് 1000 കടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 48,000 പേര് അഭയാര്‍ത്ഥികളായിട്ടുണ്ടെന്നാണ് സൂചന. സുലവേസി ദ്വീപിലെ പാലുവില്‍ മാത്രമാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടന്നത്. സമീപ പ്രദേശങ്ങളായ ഡോങ്ക്ള, സിഗി, പരിഗി മൗതോങ് എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതേയുള്ളു. വാര്‍ത്താവിനിമയ സംവിധാനങ്ങളും വൈദ്യുത ബന്ധവും തകര്‍ന്നത് ഈ സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. 144 വിദേശ പൗരന്മാരാണ് സുനാമിയും ഭൂകമ്പവും തകര്‍ത്തെറിഞ്ഞ പാലുവിലും ഡോങ്ക്ളയിലും പെട്ടിട്ടുള്ളതെന്ന് ദുരന്തനിവാരണ ഏജന്‍സി വക്താവ് സുടോപോ പുര്‍വോ നുഗ്രഹോ അറിയിച്ചു. അതേസമയം പാലു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു.
സുനാമിയും ഭൂകമ്പവും ഇന്തോനേഷ്യയില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ട്. പകര്‍ച്ചവ്യാധി ഉണ്ടാകാതിരിക്കുന്നതിന്റെ ഭാഗമായി ഇതുവരെയുള്ള മൃതദേഹങ്ങള്‍ അതിവേഗം സംസ്കാരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സുനാമി തകര്‍ത്തെറിഞ്ഞ സുലവേസിയില്‍ ഇത്രയും മൃതദേഹങ്ങള്‍ എങ്ങനെ ഒരുമിച്ച് സംസ്കരിക്കാനാകുമെന്നതും വെല്ലുവിളിയാണ്. ഒരു ആശുപത്രിയില്‍ നിന്നും മാത്രം കൊണ്ടുവരേണ്ടത് 545ഓളം മൃതദേഹങ്ങളാണെന്ന് പ്രാദേശിക സൈനിക കമാന്‍ഡര്‍ ടോപിയാന് അരിറ്റോനാങ് പറഞ്ഞു.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ കുഴിച്ചിടുകയാണ് ആചാരപ്രകാരം ചെയ്യുന്നത്. ഇതും മരിച്ച് ഒരു ദിവസത്തിനുള്ളില്‍ സംസ്കരിക്കണെന്നതാണ് നിയമം. ഇതിന് സ്ഥലപരിമിതി തടസമാകുകയാണ്. പാലുവിലെ പൊതുശ്മശാനത്തില്‍ ആയിരം മൃതദേഹങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്നും ഇതിനായി കുഴിയെടുക്കുന്ന പ്രവര്‍ത്തനം നടക്കുകയാണെന്നും സൈനിക വക്താവ് മുഹമ്മദ് തൊരിര് പറഞ്ഞു. ഇന്തോനേഷ്യയിലെ റെഡ് ക്രോസ് പ്രവര്‍ത്തകരും ദേശീയ ദുരന്തനിവാരണ സംഘത്തോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ദുരന്തത്തെ നേരിടാന്‍ അന്താരാഷ്ട്ര സഹായം ലഭ്യമാക്കുമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോദോ അറിയിച്ചു. ഇതിനുള്ള എല്ലാ നടപടിക്രമങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: