തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുലാമാസ പൂജകള്‍ക്ക് നടതുറക്കുമ്പോള്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ഉന്നത തലയോഗത്തില്‍ തീരുമാനം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ദേവസ്വംബോര്‍ഡിന്റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗത്തിലാണ് തീരുമാനം.
നിലയ്ക്കല്‍ ബേസ് ക്യാമ്പിലും മറ്റു ഇടത്താവളങ്ങളിലും സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കും. നേരത്തെ നിലയ്ക്കലില്‍ എണ്ണായിരം പേര്‍ക്കുള്ള വിശ്രമ സൗകര്യം ഒരുക്കാനാണ് തീരുമാനിച്ചത്. ഇത് പതിനായിരം ആയി ഉയര്‍ത്തും. എരുമേലിയിലും വിരിവയ്ക്കാന്‍ സൗകര്യം ഒരുക്കും. സ്ത്രീകള്‍ക്കായി പ്രത്യേകം ടോയിലറ്റുകളും കുളിക്കടവുകളുമുണ്ടാക്കും. സ്ത്രീകളുടെ കുളിക്കടവിന് പ്രത്യേക ബ്ലോക്ക് ഉണ്ടാക്കും. ടോയിലറ്റുകള്‍ക്ക് പ്രത്യേകം നിറം നല്കി വേര്‍തിരിക്കും.
സന്നിധാനത്ത് ക്യൂ നില്‍ക്കുമ്പോഴുള്ള തിരക്ക് നിയന്ത്രിക്കും. സ്ത്രീകള്‍ കൂടുതലായി എത്തുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വനിതാ പോലീസുകാരെ നിയോഗിക്കും. സന്നദ്ധ പ്രവര്‍ത്തകരായി സ്ത്രീകളെക്കൂടി ഏര്‍പ്പെടുത്തും. ശബരിമല പാതകളില്‍ വെളിച്ചത്തിന് കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കും. കൂട്ടംതെറ്റുന്നവരെ കണ്ടെത്തുന്നതിന് സംവിധാനം ഉണ്ടാക്കും. കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. ഇടത്താവളങ്ങളിലും വനിതാ പോലീസുകാരുണ്ടാവും.
കെഎസ്ആര്‍ടിസി നിലയ്ക്കലില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും. 15 കംഫര്‍ട്ട് സ്റ്റേഷനുകളുണ്ടാവും. ഇവിടെ 15 കൗണ്ടറുകളിലൂടെ ടിക്കറ്റ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചെണ്ണം സ്ത്രീകള്‍ക്കായി അനുവദിക്കും. വനിതാ കണ്ടക്ടര്‍മാരും ഇവിടെ ഡ്യൂട്ടിയിലുണ്ടാവും. കെഎസ്ആര്‍ടിസി ബസുകളില്‍ 25 ശതമാനം സീറ്റുകള്‍ ശബരിമലയിലേക്കുള്ള സ്ത്രീ തീര്‍ത്ഥാടകര്‍ക്കായി റിസര്‍വ് ചെയ്യും. സ്ത്രീകള്‍ ഇല്ലെങ്കില്‍ മാത്രമേ പുരുഷന്മാരെ ഈ സീറ്റുകളിലിരിക്കാന്‍ അനുവദിക്കൂ. 20 ലക്ഷം ലിറ്റര്‍ വെള്ളം എത്തിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചിരുന്നത്. സ്ത്രീകള്‍ കൂടുതലായി എത്തുമെന്നതിനാല്‍ അഞ്ച് ലക്ഷം ലിറ്റര്‍ അധിക വെള്ളം സംഭരിക്കുന്നതിന് നടപടിയെടുക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: