മണിക്കൂറുകള്‍ കാത്ത് നിന്ന് ത്യാഗംസഹിച്ച് അയ്യപ്പനെ കാണാന്‍ താത്പര്യം ഉള്ളവര്‍ വന്നാല്‍ മതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. വിഷമിച്ച് എന്തിനാണ് വരുന്നതെന്നും മന്ത്രി ചോദിച്ചു. എട്ട് പത്ത് മണിക്കൂറുകള്‍ കാത്ത് നില്കാന് താത്പര്യമുള്ളവര്‍ വന്നാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. കാത്തുനില്കേണ്ടിവരുന്നതില് സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു.
സന്നിധാനത്ത് സ്ത്രീള്‍ക്കായി പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തില്ല. സ്ത്രീകള്‍ പ്രാദേശികമായി മറ്റ് അയ്യപ്പന്മാരോടൊപ്പമോ, കുടുംബവുമായിട്ടോ ആകും വരുന്നത്. പ്രത്യേക ക്യൂ ഉണ്ടായാല്‍ ഒറ്റപ്പെടും. വനിതാ പോലീസിനെ പതിനെട്ടാം പടിയില്‍ നിയോഗിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു
ഭക്തര്‍ക്ക് നിയന്ത്രണം; ഡിജിറ്റല്‍ ബുക്കിംഗ് ഏര്‍പ്പെടുത്തും
ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനൊരുങ്ങി സര്‍ക്കാര്‍. 85,000 മുതല്‍ ഒരുലക്ഷംപേരെ വരെ നിജപ്പെടുത്താനാണ് ഉന്നത തലയോഗത്തില്‍ തീരുമാനം. ഇതിനായി ഡിജിറ്റല്‍ ബുക്കിംഗ് ഏര്‍പ്പെടുത്തും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുപ്പതി മാതൃകയിലാണ് ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തുക. ഡിജിറ്റല്‍ സംവിധാനത്തെക്കുറിച്ച് ഇതര സംസ്ഥാനങ്ങളിലും വ്യാപക പ്രചാരം നല്‍കും. ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ ഓരോ ദിവസവും എത്രപേര്‍ എത്തിച്ചേരുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്നും സുരക്ഷശക്തമാക്കാനാകുമെന്നുമാണ് സര്‍ക്കാര്‍ വാദം.
സന്നിധാനത്ത് തീര്‍ത്ഥാടകരെ താമസിപ്പിക്കുന്നത് നിയന്ത്രിക്കും. തൊഴുതു കഴിഞ്ഞാല്‍ പമ്പയിലേക്ക് മടങ്ങുന്ന സ്ഥിതിയുണ്ടാവണം. രാത്രിയില്‍ സന്നിധാനത്ത് തീര്‍ഥാടകര്‍ തങ്ങുന്നത് തിരക്ക് വര്ധിപ്പിക്കുന്നതുകൊണ്ടാണിത്. ഭക്തജന പ്രവാഹം കണക്കിലെടുത്ത് ദര്‍ശനത്തിനും പൂജയ്ക്കുമുള്ള ദിവസങ്ങളും സമയവും വര്‍ധിപ്പിക്കുന്നകാര്യം തന്ത്രിയുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും. അത് സുരക്ഷാസൗകര്യമൊരുക്കുന്നതിന് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ നിഗമനം. പോലീസ് ഒരുക്കിയിരിക്കുന്ന വെര്‍ച്ച്വല്‍ ക്യൂ സംവിധാനവും കൂടുതല്‍ ശക്തപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
അനീഷ് അയിലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: