കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് അപേക്ഷകരെ തഴഞ്ഞ് ഭരണകക്ഷി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാള്‍ക്ക് ബ്രൂവറിക്ക് അനുമതി നല്‍കിയത് പാര്ട്ടിക്കുളളിലടക്കം ചര്‍ച്ചയായി. കണ്ണൂരില്‍ വാരത്ത് കല്ലാളം ശ്രീധരന് എന്നയാള്‍ക്കാണ് അനുമതി നല്‍കിയത്. ചില സിപിഎം നേതാക്കളുടെ ശക്തമായ സമ്മര്‍ദ്ദമാണ് ഇതിനു കാരണം. അനുമതിക്കു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകളുണ്ടെന്ന സംശയം ബലപ്പെട്ടു.
കണ്ണൂര്‍ നഗരത്തില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള കല്ലാളം ശ്രീധരന്റെ ഉടമസ്ഥതയിലുള്ള കെഎസ് ഡിസ്റ്റിലറി 2018 മാര്‍ച്ച് 6 നാണ് ബിയര്‍ നിര്‍മ്മാണത്തിനുള്ള ബ്രൂവറിക്ക് അപേക്ഷ നല്‍കിയത്. സ്വകാര്യ മേഖലയില്‍ ബ്രൂവറിക്ക് അനുമതി നല്കാന് തീരുമാനം ഇല്ലാതിരിക്കെ ജൂണ്‍ 12 ന് ലൈസന്‍സ് നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മറ്റ് മൂന്നു കമ്പനികള്‍ 2017 നവംബറില്‍ നല്കിയ അപേക്ഷകള്‍ മാറ്റിവച്ചാണ് സിപിഎം നേതാക്കളുമായി ബന്ധമുളള കെഎസ് ഡിസ്റ്റലറി ഉടമയ്ക്ക് ലൈസന്‍സ് അനുവദിച്ചത്. ഒരു പ്രമുഖന് കണ്ണൂരിലെ ബ്രൂവറി അനുമതിക്ക് മധ്യസ്ഥത വഹിച്ചതായ സൂചനയുണ്ട്. അനുമതി സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
സ്വന്തംലേഖകന്‍
അപേക്ഷ ലഭിച്ചാല്‍ ഇനിയും ലൈസന്‍സ് നല്‍കും : മന്ത്രി
കണ്ണൂര്‍: അപേക്ഷ ലഭിച്ചാല്‍ സംസ്ഥാനത്ത് മദ്യനിര്‍മാണശാലകള്‍ തുടങ്ങാന്‍ ഇനിയും അനുമതി നല്‍കുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. നാല് മദ്യനിര്‍മാണശാലകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതില്‍ തെറ്റില്ല. ചായക്കടക്ക് അപേക്ഷ കിട്ടിയാല്‍ പഞ്ചായത്തുകള്‍ പരിശോധിക്കാറില്ലേ, അതുപോലെ തന്നെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സമീപനമെന്നും ജയരാജന് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ കാലത്തുമാത്രമല്ല, എ.കെ.ആന്റണിയുടെ ഭരണകാലത്തും ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചിട്ടുണ്ട്. അന്നത്തെ എക്സൈസ് മന്ത്രി കെ.വി.തോമസാണ് ഇതിന് അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ അവര്‍ രണ്ടു പേരുമാണ് മറുപടി പറയേണ്ടതെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: