തിരുവനന്തപുരം: അനാചാരങ്ങളുടെ ഭാഗമായി പോസ്കോ കേസുകളില്‍ പെടുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന് ചെയര്‍പേഴ്സണായി ചുമതലയേറ്റ പി. സുരേഷ്. ആദിവാസികള്‍ക്കിടയിലും മറ്റും കണ്ടുവരുന്ന ശൈശവ വിവാഹങ്ങള്‍, അവരുടെ ആചാരങ്ങളുടെ ഭാഗമാണെങ്കിലും നിയമവിരുദ്ധമാണ്. വയനാട്ടിലെയും ഇടുക്കിയിലെയും പ്രായപൂര്‍ത്തിയാകാത്ത ആദിവാസികളുടെ വിവാഹക്കാര്യത്തില്‍ നിയമപരമായി മാത്രമേ കമ്മീഷന് ഇടപെടാന്‍ കഴിയൂ. ഇക്കാര്യത്തില്‍ ആദിവാസികള്‍ക്ക് പ്രത്യേകം പരിഗണന നല്കാന് നിയമം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാലാവകാശ സംരക്ഷണ നിയമങ്ങളെക്കുറിച്ച് പ്രാദേശിക തലത്തില്‍ വ്യാപകമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ബാലസംരക്ഷണ സമിതികള്‍ ശക്തിപ്പെടുത്തുന്നതിന് ഈ വര്‍ഷം ത്രിതല പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് 43 ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. സ്കൂള്‍ കലോത്സവത്തില്‍ ബാലാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്നു മാത്രമേ കമ്മീഷന് പരിഗണിക്കുകയുള്ളു. മാനദണ്ഡം ഇല്ലാതെ അപ്പീലുകള്‍ അനുവദിക്കുന്ന പ്രശ്നമില്ലെന്നും കമ്മീഷന് വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ സിജെ. ആന്റണി, കമ്മീഷന് അംഗം സിസ്റ്റര്‍ ബിജി ജോസ്, സ്പെഷ്യല്‍ സെക്രട്ടറി അനിത ദാമോദരന്‍ സംബന്ധിച്ചു. കോഴിക്കോട് വിജിലന്‍സ് ട്രിബ്യൂണല്‍ ആയിരുന്ന പി. സുരേഷ് ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണായി ഇന്നലെയാണ് ചുമതലയേറ്റത്. കമ്മിഷന് ആക്ടിങ് ചെയര്‍മാനായിരുന്ന സി.ജെ ആന്റണി ചുമതല കൈമാറി. മാര്‍ച്ച് അഞ്ചിന് ശോഭാ കോശി കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലേക്കാണ് നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: