ഹരിപ്പാട്: സൗദിയില്‍ രണ്ട് മലയാളികളെ തടങ്കലിലാക്കി അറബിയുടെ മര്‍ദനം. ഹരിപ്പാട് കുമാരപുരം സ്വദേശി ഇന്ദീവരത്തില്‍ സുരേഷ്കുമാര്‍ (45), തിരുവനന്തപുരം പാങ്ങോട് ശീമാട്ടിനിലയത്തില് വിപിന്‍ചന്ദ് (24) എന്നിവരെയാണ് കമ്പനിയുടമ തടങ്കലിലാക്കി പീഡിപ്പിക്കുന്നത്.
ഇരുവരും കൂടി 48 ലക്ഷം രൂപ കമ്പനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പീഡനം. സൗദിയിലെ അല്ഹഡ എന്ന സ്ഥലത്തെ ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന കമ്പനിയിലെ സെയില്‍സ് എക്സിക്യൂട്ടീവുകളായിരുന്നു ഇവര്‍. ദിവസവും ഇവരുടെ പക്കല്‍ കിട്ടുന്ന പണം കമ്പനി മാനേജരെ ഏല്‍പ്പിക്കുന്നത് പതിവായിരുന്നു. ഈജിപ്തുകാരനായ ഇദ്ദേഹം പണവുമായി മുങ്ങുകയും കമ്പനിരേഖകള്‍ നശിപ്പിക്കുകയും ചെയ്തു.
നഷ്ടം വന്ന പണം മലയാളികളായ ഇരുവരും കൊടുക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ പേരില്‍ കേസ് കൊടുക്കുകയും പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് 40 ദിവസത്തോളം കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തു. ഇവിടെ നിന്നും ഇരുവരെയും നിരുപാധികം വിട്ടയച്ചതോടെയാണ് കമ്പനി ഉടമയായ അറബിയും മറ്റും ചേര്‍ന്ന് ഇവരെ തടങ്കലിലാക്കി പണം ആവശ്യപ്പെട്ട് പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ 19 ദിവസമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇവരുടെ നിരപരാധിത്വം ബോധ്യപ്പെട്ടിട്ടും ഇവര്‍ നാട്ടില്‍ നിന്നും പണം എത്തിക്കണമെന്നാണ് അറബി ആവശ്യപ്പെടുന്നത്.
അടച്ചിട്ടമുറിയില്‍ സുരേഷ്കുമാറിന്റെ ഇരുവശവും നിന്ന് ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇരുവരെയും മോചിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. മുംബൈയിലെ ഒരു ട്രാവല്‍ ഏജന്‍സിയാണ് ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പ് സുരേഷിനേയും വിപിന്‍ ചന്ദിനേയും ഈ കമ്പനിയില്‍ ജോലിക്കെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: