പ്രിയങ്കരനായ മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാചരണത്തിന് ഇന്നു തുടക്കമാവുകയാണ്. ലോകത്തിലാകമാനമുള്ള കോടിക്കണക്കിനു ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ ദീപനാളമാണ് ബാപ്പു. മാനവ സമൂഹത്തിനുമേല്‍ അദ്ദേഹം ചെലുത്തിയ സ്വാധീനത്തിനു സമാനതകളില്ല.
രൂപത്തിലും ഭാവത്തിലും മാത്രമല്ല, ചിന്തയിലും പ്രവൃത്തിയിലും ഗാന്ധിജി ഇന്ത്യയെ കൂട്ടിയോജിപ്പിച്ചു. സര്‍ദാര്‍ പട്ടേല്‍ പറഞ്ഞു: ‘നാനാത്വത്തിന്റെ ഭൂമികയാണ് ഇന്ത്യ. നമ്മുടേതിനോളം നാനാത്വമുള്ള മറ്റൊരു പ്രദേശമില്ല. ഇവിടെ എല്ലാവരെയും ഒന്നിച്ചു നിര്‍ത്തിയതും കൊളോണിയലിസത്തെ എതിരിടാന്‍ യോജിപ്പിന്റെ സാഹചര്യം സൃഷ്ടിച്ചതും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ തലപ്പൊക്കം ഉയര്‍ത്തിയതും ഗാന്ധിജി ആയിരുന്നു. ഇതിനുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചത് ഇന്ത്യയില്‍ നിന്നല്ല, ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്. ഗാന്ധിജിക്ക് ദീര്ഘദൃഷ്ടിയും വിശാലവീക്ഷണവും ഉണ്ടായിരുന്നു. മരണം വരെയും അദ്ദേഹം തന്റെ ആദര്‍ശങ്ങളില്‍ ഉറച്ചുനിന്നു’.
ആ കാലഘട്ടത്തിലേതുപോലെ തന്നെ പ്രസക്തമാണ് ഗാന്ധിജിയുടെ ആശയങ്ങള്‍ ഈ നൂറ്റാണ്ടിലും. ലോകം നേരിടുന്ന പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം അവയിലുണ്ട്. ഭീകരവാദവും മൗലികവാദവും തീവ്രവാദവും ഹൃദയ രഹിതമായ പകയും രാജ്യങ്ങളെയും സമൂഹങ്ങളെയും ഭിന്നിപ്പിക്കുന്ന ഇന്നത്തെ ലോകത്തില്‍ ശാന്തിയും അഹിംസയും പാലിക്കാനുള്ള മഹാത്മാഗാന്ധിയുടെ ആഹ്വാനത്തിനു മാനവികതയെ ഒന്നിപ്പിക്കുന്നതിനുള്ള കരുത്തുണ്ട്.
കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതിനാശവും പ്രധാന വിഷയങ്ങളായിത്തീര്ന്ന കാലഘട്ടത്തില്‍ ലോകത്തിനു ഗാന്ധിജിയുടെ ചിന്തകളെ ആശ്രയിക്കാം. ഒരു നൂറ്റാണ്ടിലേറെ മുമ്പ്, 1909ല്‍ മനുഷ്യന്റെ ആവശ്യങ്ങളെയും ദുരാഗ്രഹത്തെയും അദ്ദേഹം വേര്‍തിരിച്ചു. പ്രകൃതിവിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതു പരിമിതമായ തോതിലേ പാടുള്ളൂ എന്നു നിര്‍ദ്ദേശിച്ച അദ്ദേഹം ഇക്കാര്യത്തില്‍ സ്വയം മാതൃകയായി. ശുചിത്വമാര്ന്ന ചുറ്റുപാട് സൃഷ്ടിക്കുന്നതിനായി സ്വന്തം ശൗചാലയങ്ങള്‍ ശുചിയാക്കാന്‍ അദ്ദേഹം തയ്യാറായി. വെള്ളത്തിന്റെ ദുരുപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിച്ച ഗാന്ധിജി അഹമ്മദാബാദിലായിരിക്കെ സബര്‍മതിയിലെ ജലത്തിലേക്കു മലിനജലം കടത്തിവിടപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിച്ചിരുന്നു.
മഹാത്മാ ഗാന്ധി എഴുതിയ സ്പഷ്ടവും സമഗ്രവും സംക്ഷിപ്തവുമായ ഒരു രേഖ അല്‍പ്പകാലം മുമ്പ് എന്റെ ശ്രദ്ധയില്‍പ്പെട്ടു. സ്വാതന്ത്ര്യസമര പ്രസ്ഥാനം സജീവമായിരിക്കെ, 1941ല്‍ ‘നിര്‍മ്മാണ പദ്ധതി: അതിന്റെ അര്‍ഥവും സ്ഥാനവും’ എന്ന ലേഖനം എഴുതുകയും 1945ല്‍, സ്വാതന്ത്ര്യ സമരത്തിന്റെ വര്‍ദ്ധിച്ച ആവേശത്തില്‍ അദ്ദേഹം അത് പുതുക്കുകയും ചെയ്തു. പ്രസ്തുത ലേഖനത്തില്‍ ഗ്രാമവികസനം, കാര്‍ഷികമേഖല ശക്തിപ്പെടുത്തല്‍, ശുചിത്വം, ഖാദി പ്രചരിപ്പിക്കല്‍, സ്ത്രീശാക്തീകരണം, സാമ്പത്തിക സമത്വം തുടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ആ ലേഖനം വായിക്കണമെന്ന് എല്ലാ ഇന്ത്യക്കാരോടും ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. ബാപ്പു ഏഴു ദശാബ്ദങ്ങള്‍ മുമ്പേ ഉയര്‍ത്തിക്കാട്ടിയ പല കാര്യങ്ങളും നടപ്പാക്കാന്‍ ഇപ്പോള്‍ കേന്ദ്ര ഗവണ്മെന്റ് ശ്രമിച്ചുവരികയാണ്.
ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ ഏറ്റവും മനോഹരമായ ഘടകങ്ങളിലൊന്ന്, ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ താന്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ബോധം ഉണര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു എന്നതാണ്.
ആ ദര്‍ശനം യാഥാര്‍ഥ്യമാക്കാന്‍ നമുക്കു ശ്രമിക്കാം. ഭക്ഷണം പാഴാക്കാതിരിക്കല്‍, അഹിംസയുടെയും ഐക്യത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളല്‍ തുടങ്ങിയവയിലൂടെ തുടക്കമിടാം. ശുചിത്വമാര്‍ന്നതും ഹരിതാഭവുമായ പരിസ്ഥിതിക്കായി എന്തു സംഭാവന അര്‍പ്പിക്കാന്‍ സാധിക്കുമെന്നു ചിന്തിക്കാം. എട്ടു ദശാബ്ദങ്ങള്‍ക്കപ്പുറം, മലിനീകരണത്തിന്റെ ഭീഷണി അത്രയൊന്നും ഇല്ലായിരുന്ന കാലത്ത്, ഗാന്ധിജി യാത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിച്ചു. ജനങ്ങള്‍ സൈക്കിള്‍ ഉപയോഗിക്കുന്നതു വിലക്കിയ നിയമത്തിനെതിരെ ആയിരുന്നു ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജിയുടെ ആദ്യകാല സമരങ്ങളില്‍ ഒന്ന്. ഈ മാതൃക അനുകരിക്കാന്‍ നമുക്ക് സാധിക്കുമോ?
നമ്മുടെ പ്രവൃത്തി മറ്റു ഭാരതീയര്‍ക്ക് എങ്ങനെ ഗുണകരമായിത്തീരും എന്നു ചിന്തിക്കാം. അവര്‍ നിര്‍മ്മിക്കുന്ന ഖാദി ഉല്‍പ്പന്നമോ സമ്മാനമോ ഭക്ഷ്യവസ്തുവോ വാങ്ങുന്നതിലൂടെ നമ്മുടെ സഹപൗരന്മാരെ അവരുടെ ജീവിതം മെച്ചമാര്‍ന്നതാക്കാന്‍ സഹായിക്കുകയാണു നാം ചെയ്യുന്നത്. നാം ചിലപ്പോള്‍ അവരെ ഇതുവരെ കണ്ടുകാണില്ല. ഇനി കണ്ടില്ലെന്നും വരാം. എങ്കിലും, നാം സഹപൗരന്മാരെ സഹായിക്കുന്നു എന്നതു ബാപ്പുവിനെ സന്തോഷിപ്പിക്കും.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 130 കോടി ഇന്ത്യക്കാരും സ്വച്ഛ് ഭാരത് ദൗത്യത്തിലൂടെ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. ഇന്നേക്കു നാലുവര്‍ഷം പൂര്‍ത്തിയാക്കുന്ന സ്വച്ഛ് ഭാരത് ദൗത്യം ഓരോ ഇന്ത്യക്കാരന്റെയും കഠിനാധ്വാനത്തിലൂടെ ശ്രദ്ധേയമായ ഫലം നേടിയെടുത്ത സജീവമായ ബഹുജന പ്രസ്ഥാനമായി മാറി. ശൗചാലയം ഇല്ലായിരുന്ന എട്ടരക്കോടിയോളം വീടുകളില്‍ അവ സ്ഥാപിക്കപ്പെട്ടു.
പൊതുസ്ഥലത്തു വിസര്ജ്ജിച്ചിരുന്ന 40 കോടിയിലേറെ പേര്‍ക്കു ശൗചാലയമായി. നാലുവര്‍ഷം കൊണ്ട് ശുചിത്വം ഉറപ്പാക്കല്‍ 39 ശതമാനത്തില്‍ നിന്ന് 95 ശതമാനത്തിലേക്ക് ഉയര്‍ന്നു. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാലര ലക്ഷം ഗ്രാമങ്ങൡലും തുറസ്സായ സ്ഥലത്തു വിസര്‍ജ്ജിക്കുന്ന സ്ഥിതി ഒഴിവാക്കപ്പെട്ടു. അതോടൊപ്പം ശുചിത്വമില്ലായ്മ നിമിത്തം ബാധിക്കുന്ന രോഗങ്ങളില്‍ നിന്ന് ഇന്ത്യയിലെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനും സാധിച്ചു.
ഏതാനും ദിവസങ്ങള്‍ മുമ്പ് ‘മന് കീ ബാത്ത്’ പരിപാടിക്കിടെ രാജസ്ഥാനില്‍ നിന്നുള്ള അംഗപരിമിതനായ ഒരു സഹോദരന് എന്നെ വിളിച്ചിരുന്നു. രണ്ടു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത അദ്ദേഹം പറഞ്ഞത് ശൗചാലയം തന്റെ ജീവിതത്തില്‍ എത്രത്തോളം ഗുണപരമായ മാറ്റമാണു വരുത്തിയത് എന്നതിനേക്കുറിച്ചാണ്. അദ്ദേഹത്തെപ്പോലെ, പൊതുസ്ഥലത്തു വിസര്ജ്ജിക്കേണ്ടിവരുന്ന ബുദ്ധിമുട്ട് ഒഴിവായ എത്രയോ സഹോദരിമാരും സഹോദരന്മാരും ഉണ്ട്. ആ സഹോദരനില്‍ നിന്നു ലഭിച്ച അനുഗ്രഹം എന്റെ ഓര്‍മ്മയില്‍ മായാതെ കിടക്കും.
ഇന്നുള്ള ഇന്ത്യക്കാരില്‍ മഹാഭൂരിപക്ഷവും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുള്ളവരല്ല. അന്നു രാഷ്ട്രത്തിനായി ജീവന് കൊടുക്കാന്‍ സാധിക്കാതെ പോയ നാം ഇപ്പോള്‍ രാഷ്ട്രത്തിനായി ജീവിക്കുകയും നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ സ്വപ്നം കണ്ട ഇന്ത്യ സൃഷ്ടിക്കുന്നതിനായി സാധ്യമായതെല്ലാം ചെയ്യുകയും വേണം. ഗാന്ധിജിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള അവസരം നമ്മുടെ മുന്നിലുണ്ട്. ഈ ദിശയില്‍ ഏറെ മുന്നേറി എന്നു മാത്രമല്ല, വരും നാളുകളില്‍ ഇനിയുമേറെ ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വസവും എനിക്കുണ്ട്.
ബാപ്പുവിന് ഏറെ ഇഷ്ടമായിരുന്ന മന്ത്രങ്ങളില്‍ ഒന്ന് വൈഷ്ണവജനതോതേനേകഹിയജേ, പീര്പരായീജാനേരേ’ എന്നതായിരുന്നു. ഇതിന്റെ അര്‍ഥം ‘മറ്റുള്ളവരുടെ വേദന തിരിച്ചറിയാന്‍ സാധിക്കുന്നവനാണ് നല്ല മനുഷ്യന്’ എന്നാണ്. ഈ ആദര്‍ശമാണ് മറ്റുള്ളവര്‍ക്കായി ജീവിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഏതു രാജ്യത്തിന് വേണ്ടിയാണോ ബാപ്പു സ്വജീവന്‍ സമര്‍പ്പിച്ചത് ആ രാജ്യത്തെക്കുറിച്ച് അദ്ദേഹത്തിന് ഉണ്ടായിരുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ 130 കോടി ഇന്ത്യക്കാരും പ്രതിജ്ഞാബദ്ധരാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രതികരിക്കാൻ ഇവിടെ എഴുതുക: