ഗാന്ധി ജയന്തിയുടെ നൂറ്റന്പതാമത് വാര്‍ഷിക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ഈ സമയത്ത് ജലസ്രോതസ്സുകള്‍ ശുദ്ധമാക്കി സൂക്ഷിക്കാന്‍ പുഴകള്‍, നദികള്‍, കുളം, തടാകം, കായല്‍, കടല്‍, ഭൂഗര്‍ഭ ജലസ്രോതസ്സ്, ജലാശയങ്ങള്‍ എന്നിവ മലിനമാകുന്നതിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിനു പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തണം. വിജയിച്ച മാതൃകകളാണിതിനു വേണ്ടത്. ‘നമാമി ഗംഗ’ എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പതുക്കെയെങ്കിലും സുസ്ഥിരമായ പരിഹാരമാണ് ലക്ഷ്യമിടുന്നത്.
2,500 കിലോമീറ്ററില്‍ പരം നീളമുള്ള ഗംഗ ലോകത്തിലെ തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട നദിയാണെന്ന് 2006ല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ടൈം മാഗസിനാണ്. 2010ല്‍ മാതാ അമൃതാനന്ദമയി ദേവിയുടെ അന്പത്തേഴാം പിറന്നാള്‍ വേദിയില്‍ അവതരിപ്പിക്കപ്പെട്ട ‘അമലഭാരതം’ പദ്ധതി ഗംഗാ ശുചീകരണത്തിനു വേണ്ട സഹായങ്ങള്‍ നല്‍കണമെന്ന ആവശ്യമുയര്‍ന്നു. തുടര്‍ന്ന് 2015ല്‍ 100 കോടി രൂപ ഗംഗാ ശുചീകരണത്തിന് വകയിരുത്തിയ മഠം പദ്ധതി പ്രഖ്യാപിച്ച് തുകയും കൈമാറി. ഗംഗയുടെ തീരത്തു നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം മഠം നേരിട്ടു നടത്തി. തീരത്ത്, ശൗചാലയങ്ങള്‍ കെട്ടിക്കൊടുക്കാനും നടപടികളാരംഭിച്ചു. പൊതുസ്ഥലങ്ങളിലും നദികളിലും തുപ്പരുതെന്നും മൂത്രമൊഴിക്കരുതെന്നും മാലിന്യങ്ങള്‍ വലിച്ചെറിയെരുതെന്നും അഭ്യര്‍ത്ഥിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു. ഓരോ ദിവസവും ഗംഗാതീരങ്ങളിലെ വ്യവസായശാലകളില്‍ നിന്ന് ടണ്‍ കണക്കിനു മാലിന്യമാണ് എത്തുന്നത്. നഗരങ്ങളില്‍നിന്നും മറ്റും ഒഴുകിയെത്തുന്ന മാലിന്യത്തിനു പുറമെയാണിത്. വ്യവസായ സംബന്ധിയായി ഗംഗയിലേക്കൊഴുക്കുന്ന മാലിന്യങ്ങള്‍ നിയന്തിക്കപ്പെടണമെന്നും മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും മഠം അഭ്യര്‍ത്ഥിച്ചു.
കേരള സര്‍ക്കാര്‍ സഹായമഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് മഠത്തില്‍ നിന്ന് പമ്പാ ശുചീകരണ ദൗത്യവുമായി പതിനായിരക്കണക്കിനു പേര് 2011 മുതല്‍ ഇക്കഴിഞ്ഞ വര്‍ഷം വരേക്കും പമ്പയോടൊപ്പം, ശബരിമല സന്നിധാനത്തേക്കും ചെന്നെത്തി. ഓരോ വര്‍ഷവും തീര്‍ത്ഥാടക ലക്ഷങ്ങളെത്തുന്ന ശബരിമലയില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പരിസ്ഥിതിക്കും പമ്പാനദിക്കും ഗുരുതരമായ ആഘാതമാണ് ഏല്‍ക്കേണ്ടിവരുന്നത്. ആശ്രമത്തിന്റെ ശുചീകരണ യജ്ഞത്തില്‍ 100ല്‍ അധികം ചരക്കുവണ്ടി നിറയെ മാലിന്യങ്ങളാണ് വര്‍ഷം തോറും പമ്പയില്‍നിന്നും നീക്കം ചെയ്യുന്നത്. ഇത് പൂര്‍ണമായും സംസ്കരിക്കുകയും ചെയ്യുന്നു.
2018 സെപ്റ്റംബര്‍ 15 മുതല്‍ നടന്നുവന്ന ‘സ്വച്ഛത ഹി സേവ’ പദ്ധതിയുടെ ഭാഗമായി മഠം സ്ഥിതിചെയ്യുന്ന അഴീക്കല്‍ കടല്‍ത്തീരവും, തമിഴ്നാട്ടിലെ തുത്തുക്കുടി കടല്‍ത്തീരവും, വീരംപട്ടിണം കടല്‍ത്തീരവും, നാഗപട്ടിണം കടല്‍ത്തീരവും മഠത്തിലെ പ്രവര്‍ത്തകര്‍ വൃത്തിയാക്കി. ശുദ്ധജലവും ശുദ്ധവായുവും മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ സുപ്രധാനമായ ഘടകങ്ങളാണ്. നമുക്ക് കുടിക്കാന്‍ ശുദ്ധജലം ലഭിക്കണം. ഭാരതത്തിലെ ഒരു കോടി ഗ്രാമീണര്‍ക്കായി വിഭാവനം ചെയ്ത ശുദ്ധജല വിതരണ പദ്ധതിക്ക് മഠം 100 കോടി നീക്കിവെച്ചു.
ഗംഗയും പമ്പയും മുതല്‍ വട്ടയാര്‍ വരെ ശുദ്ധീകരിക്കാന്‍ മഠം മുന്നിട്ടിറങ്ങി. നദികളും പുഴകളും തന്നെയാണ് ഭാരതത്തിന്റെ പ്രാണന്. ഒരു നൂറ്റാണ്ടിലേറെയായി മലിനമാക്കപ്പെട്ട നദികളെ വീണ്ടും പുനരുജ്ജീവിപ്പിക്കുക എളുപ്പമല്ല. എന്നാലും കുറെ വര്‍ഷങ്ങളായി മാതാ അമൃതാനന്ദമയി മഠം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രത്യാശ നല്കുന്നു. ഭാരതത്തില്‍ നടന്നുവരുന്ന നദീശുദ്ധീകരണ യജ്ഞങ്ങള്‍, ലോകത്തിനുതന്നെ മഹത്തായ മാര്‍ഗ്ഗ ദര്‍ശനം നല്‍കാനുള്ള കരുത്തുള്ളതാണ്. സ്വന്തം നാട്ടിലെ പുഴകളിലും നദികളിലും അഭിമാനമുള്ള ജനസമൂഹം വളര്‍ന്നുവരട്ടെ.
സൂരജ് രാജേന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: