കോഴിക്കോട്: ശബരിമല ക്ഷേത്രം തകര്‍ക്കാനുള്ള സിപിഎമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നീക്കത്തിനെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്. യുവമോര്‍ച്ച, മഹിളാമോര്‍ച്ച നേതൃത്വത്തിലാണ് പ്രക്ഷോഭമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധ പ്രകടനങ്ങളും വിശദീകരണ സമ്മേളനങ്ങളും നടത്തും. സര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ തിരുത്തിക്കാനുള്ള പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കും.
ശബരിമലയുടെ പ്രത്യേകതയെക്കുറിച്ചും പ്രതിഷ്ഠയുടെ സവിശേഷതയെക്കുറിച്ചും സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ തയ്യാറായിട്ടില്ല. അതാണ് ഇത്തരമൊരു വിധിക്ക് കാരണം. ശബരിമലയുടെ പ്രാധാന്യം തകര്‍ക്കാനുള്ള ഒരു നടപടിയും അംഗീകരിക്കില്ല. ശബരിമല സംരക്ഷിക്കാനുള്ള വിശ്വാസികളുടെ പോരാട്ടത്തിന് ബിജെപി രംഗത്തിറങ്ങും. ക്ഷേത്രസംരക്ഷണസമിതിയും അയ്യപ്പസേവാസമാജവും റിവ്യൂ ഹര്‍ജി നല്‍കും. ഇതിനുമുമ്പ് ഓര്‍ഡിനന്‍സിലൂടെ വിശ്വാസം സംരക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണം. വിശ്വാസികള്‍ക്കുള്ള ഭരണഘടനാദത്തമായ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. റിവ്യൂ ഹര്‍ജി നല്കി അന്തിമ വിധി വരും മുമ്പ് തിടുക്കത്തില്‍ വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
ക്ഷേത്രം പൊതുസ്വത്താണെന്ന സമീപനം തെറ്റാണ്. സുപ്രീംകോടതി വിധിയില്‍ വിയോജിച്ചുകൊണ്ട് വനിതാ ജഡ്ജി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിച്ചപ്പോഴും അതിനുശേഷവും ക്ഷേത്രത്തിന് എതിരായ നിലപാടാണ് കമ്മ്യൂണിസ്റ്റുകള്‍ കൈക്കൊണ്ടത്. ശബരിമലയ്ക്ക് വ്രതംനോറ്റ് കറുപ്പു മുണ്ടുടുത്ത് പോകുന്നതിന് ചെലവഴിക്കുന്ന പണം ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിച്ച ഗോപാലസേനയ്ക്ക് യൂണിഫോം വാങ്ങിക്കണമെന്നായിരുന്നു പാര്‍ട്ടി ആഹ്വാനം. എന്നാല്‍, പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പ്രവര്‍ത്തകര്‍ ശബരിമല തീര്‍ത്ഥാടകരായി. അധികാരത്തിന്റെ ബലത്തില്‍ വളഞ്ഞ വഴിയിലൂടെ ക്ഷേത്രം തകര്‍ക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ബിജെപി പ്രക്ഷോഭം ആര്‍എസ്എസ്സിന്റെ നിലപാടിനെതിരല്ല. അദ്ദേഹം വ്യക്തമാക്കി.
ശബരിമലയെ സംരക്ഷിക്കാൻ ഹിന്ദു നേതൃസമ്മേളനം 8ന് എറണാകുളത്ത്
തിരുവനന്തപുരം: ശബരിമലയെ വിവാദഭൂമിയാക്കാനും തകര്‍ക്കാനുമുള്ള ഗൂഢാലോചനയ്ക്ക് എതിരെ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ഹിന്ദുനേതാക്കള്‍ ഒത്തുകൂടുന്നു. 8ന് രാവിലെ 10.30ന് എറണാകുളം എളമക്കര, ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ഹിന്ദു നേതൃസമ്മേളനത്തില്‍ വിവിധ ഹിന്ദു സംഘടനകളുടെ ജില്ലാ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: