കൊച്ചി: പ്രമുഖ ചിന്തകനും സാഹിത്യകാരനും ജന്മഭൂമി മുഖ്യപത്രാധിപരുമായിരുന്ന പ്രൊഫ.തുറവൂര്‍ വിശ്വംഭരന്റെ സ്മരണയ്ക്കായി തപസ്യ കലാസാഹിത്യവേദി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം ഡോ.എം. ലീലാവതിക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
20ന് എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയില്‍ മഹാകവി അക്കിത്തം പുരസ്കാരം സമ്മാനിക്കും. ഭാരതേതിഹാസത്തിന് സ്വന്തമായ ദാര്‍ശനിക വ്യാഖ്യാനം നിര്‍വഹിച്ചതാണ് കേരളത്തിന്റെ ധൈഷണിക രംഗത്ത് പ്രൊഫ.തുറവൂര്‍ വിശ്വംഭരന്റെ മുഖ്യസംഭാവന. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20നാണ് തുറവൂര്‍ വിശ്വംഭരന് ഈ ലോകത്തോടു വിടപറഞ്ഞത്. തപസ്യയുടെ രക്ഷാധികാരികൂടിയായിരുന്ന അദ്ദേഹത്തിന്റെ പേരില്‍ തപസ്യ ഏര്‍പ്പെടുത്തുന്ന പ്രഥമ പുരസ്കാരമാണ് ഡോ. ലീലാവതിക്ക് സമ്മാനിക്കുന്നത്. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ദര്‍ശനത്തിന്റെയും മേഖലകളില്‍ നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.
ഡോ.പൂജപ്പുര കൃഷ്ണന് നായര്‍, ആര്.സഞ്ജയന്, പി. ബാലകൃഷ്ണന്, ഡോ.ലക്ഷ്മി ശങ്കര്‍ എന്നിവരടങ്ങുന്ന സമിതിയാണ് ഡോ.ലീലാവതിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി.ഹരിദാസ്, സംസ്ഥാന ട്രഷറര്‍ കെ.ലക്ഷ്മീനാരായണന്‍, സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി യു.പി.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: