സാവര്‍ (ബംഗ്ലാദേശ്): മലപ്പുറം ജില്ലയിലെ എടപ്പാളില്‍ നിന്ന് ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ എത്തിയ ദേവ്ദത്ത് പടിക്കലിന്റെ മിന്നുന്ന സെഞ്ചുറി കരുത്തില്‍ ഇന്ത്യക്ക് ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം. ഓപ്പണറായി ഇറങ്ങിയ ദേവ്ദത്ത് 115 പന്തുകളില്‍ നിന്ന് 15 ഫോറും രണ്ട് സിക്സറുമടക്കം 121 റണ്‍സെടുത്തു. ഇതര ഓപ്പണറായ അനുജ് റാവത്തും സെഞ്ചുറി നേടി. 115 പന്തില്‍ നിന്ന് 10 ഫോറും അഞ്ച് സിക്സറുമടക്കം 102 റണ്‍സാണ് അനുജ് അടിച്ചുകൂട്ടിയത്. ഇവരുടെ മികവില്‍ ഇന്ത്യ രണ്ടാം മത്സരത്തില്‍ യുഎഇയെ 227 റണ്‍സിനാണ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സടിച്ചുകൂട്ടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇ 33.5 ഓവറില്‍ 137 റണ്‍സിന് ഓള് ഔട്ടായി. ദേവ്ദത്താണ് മാന്‍ ഓഫ് ദി മാച്ച്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി ദേവ്ദത്തും അനുജും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 205 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ട് പിരിഞ്ഞശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ പവന് ഷായും (33 പന്തില്‍ 45), സമീര്‍ ചൗധരിയും (19 പന്തില്‍ 42), ആയുഷ് ബദോനിയും (8 പന്തില്‍ പുറത്താകാതെ 21) മികച്ച ബാറ്റിങ് നടത്തിയതോടെയാണ് ഇന്ത്യ 354 റണ്‍സിലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇക്ക് അക്കൗണ്ട് തുറക്കും മുന്‍പ് ഓപ്പണര്‍ റോണോക്കിനെ നഷ്ടമായി. പിന്നാലെ ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കി. നാല് യുഎഇ താരങ്ങള്‍ പൂജ്യത്തിന് പുറത്തായി. 8.5 ഓവറില്‍ വെറും 24 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ പിഴുത സിദ്ധാര്‍ഥ് ദേശായിയാണ് യുഎഇയിയെ തകര്‍ത്തത്. നാല് പേര് മാത്രം രണ്ടക്കം കടന്ന ഇന്നിങ്സില്‍ 41 റണ്‍സെടുത്ത അലി മിര്‍സയാണ് യുഎഇയുടെ ടോപ്സ്കോറര്‍. ഫിഗി ജോണ്‍ (24), ക്യാപ്റ്റന്‍ ഫഹദ് നവാസ് (22), വാസി ഷാ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ഇന്ത്യയുടെ രണ്ടാം വിജയമാണിത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നേപ്പാളിനെ 172 റണ്‍സിന് ഇന്ത്യ തകര്‍ത്തിരുന്നു. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സെമി ഉറപ്പിച്ചു. അവസാന മത്സരത്തില്‍ ഇന്ത്യന്‍ യുവനിര ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: