തിരുവനന്തപുരം: വയലിനില്‍ വിസ്മയം തീര്‍ത്ത മലയാളത്തിന്റെ സ്വന്തം ബാലഭാസ്ക്കര്‍ ഇനി ഓര്‍മ്മ. ബാലഭാസ്കറിന്റെ സംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ബാലഭാസ്കറിന്റെ മരണാനന്തര കര്‍മ്മങ്ങള്‍ പൂജപ്പുരയിലെ വസതിയില്‍ നടന്നു.
സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് തങ്ങളുടെ പ്രിയതാരത്തെ ഒരു നോക്കുകാണാന്‍ എത്തിയത്. യൂണിവേഴ്സിറ്റി കോളേജിലും കലാഭാവനിലും പൊതുദര്‍ശനത്തിന് ശേഷം ഭൗതികദേഹം ഇന്നലെ രാത്രിയോടെ തിരുമലയിലെ വീട്ടിലെത്തിച്ചിരുന്നു.
വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന ബാലഭാസ്കര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു വിടവാങ്ങിയത്. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി പരിക്കേറ്റ ബാലഭാസ്കറിനെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും അപകടത്തില്‍ പെടുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജ്ജുനും ഗുരുതര പരിക്കേറ്റിരുന്നു. ലക്ഷ്മി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: