മട്ടന്നൂര്‍: പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതില്‍ എല്‍ഡിഎഫ് ഉദ്യോഗസ്ഥര്‍ വേണ്ടത്ര ശുഷ്കാന്തി കാട്ടുന്നില്ല എന്നത് പല പദ്ധതികള്‍ക്കും തടസമാകുന്നുണ്ടെന്ന് തുറന്ന് സമ്മതിച്ച് മന്ത്രി. അതിനാല്‍ മട്ടന്നൂരിലെയും സംസ്ഥാനത്തേയും പല പദ്ധതികളും തടസ്സപ്പെട്ടു കിടക്കുകയാണ്. ഇതാണ് മട്ടന്നൂരിലെ ടൗണ്‍ സ്ക്വയര്‍, റവന്യൂ ടവര്‍ എന്നിവയുടെ കാര്യത്തിലുളള അനിശ്ചിതത്വത്തിന് കാരണമെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് പറഞ്ഞു. മട്ടന്നൂര്‍ പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മന്ത്രിയ്ക്കുള്ള സ്വീകരണവും മുഖാമുഖത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ വന്‍ തുക വേണം. വിമാനത്താവളവുമായി ബന്ധപ്പെട്ടു മട്ടന്നൂര്‍ മേഖലയില്‍ വലിയ വികസനം വരും. വ്യവസായ വളര്‍ച്ചക്ക് സൗകര്യം ഒരുക്കാന്‍ കിന്‍ഫ്ര പാര്ക്കിന് കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടിയാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം മറ്റു വികസന പദ്ധതികളില്‍ നിന്നു പിന്നോട്ടു പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മട്ടന്നൂരില്‍ ബൈപാസ് റോഡുകള്‍ ഉണ്ടായാല്‍ മാത്രമേ ഗതാഗത പ്രശ്നത്തിനു പരിഹാരം ആവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദേശങ്ങളും മുഖാമുഖത്തില്‍ ഉയര്‍ന്നു വന്നു. മട്ടന്നൂരിലെ കൂടാളി പബ്ലിക് സര്‍വ്വന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ പി.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ റിട്ട. പ്രിന്‍സിപ്പാള്‍ ഡോ.ജി.കുമാരന് നായര്‍ ഒരു മാസത്തെ പെന്ഷന് തുക മന്ത്രിയെ ഏല്‍പ്പിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, എന്‍.വി.ചന്ദ്രബാബു, കെ.വി.ജയചന്ദ്രന്, സി.വി.ശശീന്ദ്രന്, വി.ആര്.ഭാസ്കരന്, ഇ.പി.ഷംസുദ്ദീന്, കെ.പി.രമേശന്, ജിജേഷ് ചാവശേരി, കെ.ശ്രീധരന്, എ.സുധാകരന്, എം.സി.കുഞ്ഞഹമ്മദ്, പി.പി.കാദര്‍, കെ.പി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: