ഇരിട്ടി: എടക്കാനത്തെ മുത്തപ്പന്‍കരിയില്‍ സ്റ്റോണ്‍ ക്രഷറിന് നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ വന്‍ അഴിമതിയും ക്രമക്കേടും നടന്നതായി ബിജെപി ആരോപിച്ചു. നാളിതുവരെ ക്രഷറിനെതിരെ ശക്തമായ നിലപാടെടുത്ത ലീഗ് കൗണ്‍സിലര്‍മാരില്‍ ഒരു വിഭാഗം നഗരസഭയില്‍ ഭൂരിപക്ഷമില്ലാത്ത സിപിഎമ്മിനെ കാലുമാറി പിന്തുണച്ചതിന് പിന്നില്‍ സമ്മര്‍ദ്ദവും പ്രലോഭനവുമുണ്ട്. ഇതുവരെ ഒരു കാരണവശാലും ക്രഷര്‍ അനുവദിക്കാന്‍ സമ്മതിക്കുകയില്ല എന്നും പത്തൊന്‍പതാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്മൂലമുള്ള ദുരിതം വിവരിക്കുകയും ചെയ്ത ലീഗ് പൊടുന്നനെ കാലുമാറിയതിന് പിന്നില്‍ സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകള്‍ നടന്നതായി ബിജെപി സംശയിക്കുന്നു.
മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ പി.എം.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലര്‍മാരുടെ സംഘം ക്രഷര്‍ സന്ദര്‍ശിച്ചു. മറ്റ് കൗണ്‍സിലര്‍മാരായ സത്യന് കൊമ്മേരി, പി.രഘു, പി.വി.ദീപ, സി.വി.രവീന്ദ്രന്, മണ്ഡലം സെക്രട്ടറി എം.ആര്.സുരേഷ്, മനോഹരന് വയോറ, കെ.നാരായണന്, എം.സുരേഷ് ബാബു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
ജനവാസ മേഖലയോടൊപ്പം റബര്‍, തെങ്ങ്, കശുമാവ് തുടങ്ങി നിരവധി കാര്‍ഷിക വിളകള്‍ സമൃദ്ധമായി വളരുന്ന കാര്‍ഷിക മേഖലകൂടിയാണ് ഈ പ്രദേശം. ക്രഷര്‍ വരുന്നതോടെ ഇതിനെല്ലാം വന്‍ നാശമാണ് സംഭവിക്കുക. കൂടാതെ കരിങ്കല്‍ പൊടി പടലങ്ങള്‍ നിറഞ്ഞു പ്രദേശത്തെ ജനങ്ങള്‍ ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് അടിമയായിത്തീരും. കിണറുകളിലും ജലാശയങ്ങളിലും പൊടിയടിഞ്ഞു ഉപയോഗ യോഗ്യമല്ലാതാവും. പ്രദേശത്തെ ക്രഷറിനെതിരെ ശബ്ദിക്കുന്ന പ്രദേശവാസികളേയും നിഷ്പക്ഷരായി നില്ക്കുന്ന ജനങ്ങളെയും ഇത് സംബന്ധിച്ച് ബോധവാന്മാരാക്കി ക്രഷറിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭവുമായി ഉടന്‍ മുന്നിട്ടിറങ്ങും. നഗരസഭയില്‍ ഭൂരിപക്ഷമില്ലാത്ത സിപിഎം ഭരണം നിലനിര്‍ത്തുന്നതിനായി യു ഡി എഫിലെ പ്രധാന കക്ഷിയായ മുസ്ലീം ലീഗിനെ പിളര്‍ത്തിക്കൊണ്ടു കാര്യം നേടുകയാണെന്നും ഇതോടെ നഗരസഭയില്‍ യുഡിഎഫ് സംവിധാനം തന്നെ തകര്‍ന്നു തരിപ്പണമായതായും ബിജെപി നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: