കണ്ണൂര്‍: കണ്ണൂരില്‍ ബ്രൂവറിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുന്നു. മൂന്നു അപേക്ഷകരെ തഴഞ്ഞ് ഭരണകക്ഷി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാള്‍ക്ക് അനുമതി നല്കിയ സംഭവമാണ് പാര്‍ട്ടിക്കുളളിലും പൊതു സമൂഹത്തിലും ചര്‍ച്ചയായിരിക്കുന്നത്. കണ്ണൂരില്‍ വാരത്ത് കല്ലാളം ശ്രീധരന് എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് മറ്റ് മൂന്നു അപേക്ഷകരെ പിന്തള്ളി അനുമതി നല്‍കിയത്. അനുമതി നല്‍കിയതിന് പിന്നില്‍ സിപിഎമ്മിന്റെ കണ്ണൂരില്‍ നിന്നുളള ചില നേതാക്കളുടെ ശക്തമായ സമ്മര്‍ദ്ദമാണെന്ന് സൂചന. പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. കണ്ണൂരിലെ സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളും സംസ്ഥാന ഭരണസിരാകേന്ദ്രത്തില്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന കണ്ണൂരില്‍ നിന്നുളള ചിലരും ബ്രൂവറിക്ക് അനുമതി നല്കി ക്കൊടുക്കാന്‍ മുന്‍കയ്യെടുത്തുവെന്ന ആരോപണമാണ് ഉയരുന്നത്.
കണ്ണൂര്‍ നഗരത്തില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന കല്ലാളം ശ്രീധരന്റെ ഉടമസ്ഥതയിലുള്ള കെഎസ് ഡിസ്റ്റിലറി 2018 മാര്‍ച്ച് 6 നാണ് ബിയര്‍ നിര്‍മ്മാണത്തിനുള്ള ബ്രൂവറിക്കായി സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. സ്വകാര്യ മേഖലയില്‍ ബ്രൂവറിക്ക് അനുമതി നല്‍കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നയപരമായ തീരുമാനം നിലവില്ലാതിരിക്കെ ജൂണ്‍ 12 ന് ബ്രൂവറിക്ക് ലൈസന്‍സ് നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. മറ്റ് മൂന്നു കമ്പനികള്‍ 2017 നവംബറില്‍ തന്നെ ബ്രൂവറിക്കായി സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷകളില്‍ തീരുമാനമെടുക്കാതെ മാറ്റി വെക്കുകയും സിപിഎം നേതാക്കളുമായി ബന്ധമുളള കെഎസ് ഡിസ്റ്റലറി ഉടമയ്ക്ക് ലൈസന്‍സ് അനുവദിക്കുകയായിരുന്നു. ആദ്യം അപേക്ഷ നല്കിയ മൂന്നു കമ്പനികളെയും ഒഴിവാക്കി കെഎസ് ഡിസ്റ്റിലറിക്ക് മാത്രം അനുമതി നല്‍കിയതിന് പിന്നിലെ താല്‍പ്പര്യം എന്തായിരുന്നുവെന്ന ചര്‍ച്ചയാണ് കണ്ണൂരിലെ പാര്‍ട്ടി അണികള്‍ക്കിടയിലും ഒരു വിഭാഗം നേതാക്കള്‍ക്കിടയിലും ഉയര്‍ന്നിരിക്കുന്നത്. പ്രമുഖനായ ഒരു വ്യക്തി കണ്ണൂരിലെ ബ്രൂവറി അനുമതിക്ക് മധ്യസ്ഥത വഹിച്ചതായ സൂചനയും പുറത്ത് വന്നിട്ടുണ്ട്. അനുമതി നല്‍കിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
1999ലെ മദ്യനയത്തിനു വിരുദ്ധമായാണ് ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതെന്നാണ് വിവാദം. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സജീവ ചര്‍ച്ചയായി മാറിയതിനിടയിലാണ് കണ്ണൂരില്‍ ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് പുതിയ വിവാദമുയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്ത് ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം ശരിവെയ്ക്കുന്ന രീതിയിലാണ് കണ്ണൂരിലെ ബ്രൂവറിയുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കണ്ണൂരിലെ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: