ഇരിട്ടി: യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി പായം വട്ടിയറകരിയാലിലെ ജിജോ പുളിയാനിക്കാട്ടി (38)നെ വെട്ടിക്കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. കരിയാലിലെ ഷിതു (38), ധനേഷ് (36) എന്നിവരെയാണ് ഇരിട്ടി സിഐ രാജീവന് വലിയവളപ്പില്‍ അറസ്റ്റ് ചെയ്തത്. ഇതേ സംഭവത്തില്‍ വട്ട്യറ എരുമത്തടത്തിലെ ജയചന്ദ്ര(34)നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ഇനി ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്ന് സിഐ പറഞ്ഞു.
അക്രമത്തിനിരയായ ജിജോ പ്രതികളെക്കുറിച്ച് മൊഴി നല്‍കിയെങ്കിലും മുഖംമൂടി സംഘമാണെന്ന് പറയുന്നതിനാല്‍ പ്രതികളെക്കുറിച്ച് പോലീസ് വ്യക്തത വരുത്തിയ ശേഷമാണ് പ്രതിപട്ടികയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. അതിനാല്‍ അവശേഷിക്കുന്ന ഒരു പ്രതിയുടെ പേര് പുറത്ത് വിടാനാകില്ലെന്ന് സിഐ പറഞ്ഞു.
രണ്ടാഴ്ച മുന്‍പ് 19ന് രാത്രി 9 മണിയോടെ വട്ട്യറ കരിയാലിലിലെ ഒരു കടയില്‍ കോണ്‍ക്രീറ്റ് തൊഴില്‍ ചെയ്യുന്നതിനിടെ കാറിലെത്തിയ മുഖംമൂടി സംഘമാണ് ജിജോയെ അക്രമിച്ചത്. കരിയാലില്‍ മരിച്ച വീട്ടില്‍ റീത്ത് വെച്ചതുമായി ബന്ധപെട്ട വാക്ക് തര്‍ക്കമാണ് വധശ്രമത്തിലേക്ക് വഴിമാറിയതെന്നാണ് പോലീസ് കണ്ടെത്തല്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: