ന്യൂദല്‍ഹി: വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക സമരം അവസാനിപ്പിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് കര്‍ഷക സമരം അവസാനിച്ചത്.
യുപിയില്‍ നിന്ന് ദല്‍ഹിയിലേക്ക് കടക്കാനുള്ള അതിര്‍ത്തിയില്‍ പോലീസ് മാര്‍ച്ച് തടഞ്ഞിരുന്നു. എന്നാല്‍ ദല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചതോടെ സമരക്കാര്‍ ദല്‍ഹി കിസാന്‍ ഘട്ടിലെത്തുകയും പുലര്‍ച്ചയോടെ സമരം അവസാനിപ്പിക്കുകയുമായിരുന്നു.
അതേസമയം കര്‍ഷക സമരം അവസാനിച്ചെങ്കിലും ഗാസിയാബാദിലെ സ്കൂളുകളും കോളേജുകളും ഇന്നും തുറന്ന് പ്രവര്‍ത്തിക്കില്ല.
സെപ്റ്റംബര്‍ 23ന് ആരംഭിച്ച പദയാത്ര ചൊവ്വാഴ്ച രാത്രിയോടെയാണ് കിസാന്‍ ഘട്ടിലെ ചൗധരി ചരണ്‍ സിങ് സ്മാരകത്തില്‍ എത്തിച്ചേര്‍ന്നത്. എഴുപതിനായിരത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. അഞ്ഞൂറോളം ട്രാക്ടറുകളിലും പ്രക്ഷോഭകര്‍ ഇവരെ അനുഗമിക്കുകയും ചെയ്തിരുന്നു.
സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട്, വായ്പ എഴുതിത്തള്ളല്‍, രാജ്യതലസ്ഥാന മേഖലയില്‍ 10 വര്‍ഷം പഴക്കമുള്ള ട്രാക്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയായിരുന്നു കര്‍ഷകരുടെ മാര്‍ച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: