ന്യൂദല്‍ഹി: ശബരിമലവിഷയത്തില്‍ വിശ്വാസികളുടെ പ്രതിഷേധം രാജ്യമെമ്പാടും അലയടിക്കുന്നു. ദല്‍ഹി, മുംബൈ, തെലങ്കാനാ എന്നിവിടങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടത്തി.
റിവ്യൂ ഹര്‍ജി കൊടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പോലും മുഖ്യമന്ത്രി പിണറായി വിജയന് അനുവദിക്കുന്നില്ലെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് അമ്മമാരും കുട്ടികളുമടങ്ങുന്ന സംഘം തെരുവിലേക്കിറങ്ങിയത്.
കേരളത്തിനുപുറമെയുള്ള മലയാളികള്‍ ഈ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തെരുവിലിറങ്ങി. തെലങ്കാന, ദല്‍ഹി, മുംബൈ തുടങ്ങിയ പ്രദേശങ്ങളിലെ അയ്യപ്പ ഭക്തരും നാമ ജപ ഘോഷയാത്ര നടത്തി.
ദല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റില്‍ വിശ്വാസികളുടെ പ്രതിഷേധം കൊടുങ്കാറ്റായി. സമീപ പ്രദേശങ്ങളായ നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങിയ വിശ്വാസികള്‍ നാമജപങ്ങളോടെയും ശരണം വിളികളോടെയും കേരള ഹൗസിലെത്തി പ്രോട്ടോകോള്‍ ഓഫീസര്‍ എം. സലീമിന് നിവേദനം സമര്‍പ്പിച്ചു.
കോടതിവിധിക്കെതിരേ പുന:പരിശോധനാ ഹര്‍ജിയും ഒപ്പം നിയമസഭയില്‍ പുതിയ ഓര്‍ഡിനന്‍സും കൊണ്ടുവരണമെന്നാണ് വിശ്വാസി സമൂഹത്തിന്റെ ആവശ്യം.
തലമുറകളായി കൈമാറി വരുന്ന കേരളത്തിലെ ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിനോ കോടതികള്‍ക്കോ അവകാശമില്ലെന്ന് അഖില ഭാരതീയ അയ്യപ്പധര്‍മ്മ പ്രചാരണ സഭ ദല്‍ഹി സെക്രട്ടറി രാധാകൃഷ്ണന് വരേണിക്കല്‍ പറഞ്ഞു.
ആര്.കെ.പുരം അയ്യപ്പക്ഷേത്ര ഭാരവാഹികള്‍, മയൂര്‍ വിഹാര്‍ ഫേസ് ത്രീ ശ്രീധര്മ്മാശാസ്താ ക്ഷേത്ര ഭാരവാഹികള്‍, തലസ്ഥാന നഗരിയിലെ വിവിധ ക്ഷേത്ര ഭാരവാഹികള്‍, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ സി.കേശവന്‍കുട്ടി തുടങ്ങി വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും നാമജപയാത്രാ യജ്ഞത്തില്‍ പങ്കെടുത്തു.
തെലങ്കാനയില്‍ അയ്യപ്പ സേവാ സമിതിയുടെയും റെഡി റ്റു വെയിറ്റ് കാമ്പയിനര്മാരിലൊരാളായ സുജാ പവിത്രന്റെയും നേതൃത്വത്തില്‍ നാമ ജപ ഘോഷയാത്ര നടത്തി.
ചടങ്ങിന് മഹിപാല്‍ റെഡ്ഡി എം എല്‍ എ, കോര്‍പ്പറേറ്റര്‍ ആദര്‍ശ് റെഡ്ഡി തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു. ബിഎച്ഇഎല്‍ അയ്യപ്പ സേവാ സമിതിയുടെ ഗുരു സ്വാമി മണവാളന് നാമ ജപ യാത്ര ഉത്ഘാടനം ചെയ്തു. ബിഎച്ഇഎല്‍ അയ്യപ്പ ക്ഷേത്ര സന്നിധിയില്‍ നിന്നാരംഭിച്ച യാത്ര ചന്ദാനഗര്‍ ലിംഗംപളളി വഴി തിരികെ അയ്യപ്പ ക്ഷേത്ര സന്നിധിയില്‍ അവസാനിച്ചു. ശേഷം പ്രത്യേക പൂജയുണ്ടായി. ബി എച് ഇ എൽ, ലിംഗംപള്ളി മേഖലകളിലെ മലയാളി അസോസിയേഷനുകളായ സൗഹൃദ കലാവേദി അസോസിയേഷൻ,നായർ വെൽഫെയർ അസോസിയേഷൻ, ശ്രീനാരായണ സോഷ്യോ എഡ്യൂക്കേഷൻ, ബി എച് ഇ എൽ കേരള സമാജം തുടങ്ങിയ കൂട്ടായ്മകളിലെ ഭക്തജനങ്ങൾ പങ്കെടുത്തു.
ബിഎച്ഇഎല്‍ അയ്യപ്പ ക്ഷേത്ര സന്നിധിയില്‍ യുവതികള്‍ക്ക് ഇരുമുടിക്കെട്ട് നിറയ്ക്കില്ലെന്നു ഗുരുസ്വാമി പ്രഖ്യാപിച്ചു. തെലുഗു ആചാരവും യുവതികള്‍ മല ചവിട്ടുന്നതിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു വിശ്വാസികളായ ഏവരും വികാരത്തോടെ പ്രതിഷേധത്തില്‍ അണിചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: