തിരുവനന്തപുരം: നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണസംഘം സംവിധായകന് വിനയനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. വിനയന് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മണിയുടെ ജീവിതവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മൊഴിയെടുത്തതെന്ന് വിനയന് തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
സിനിമയുടെ ക്ലൈമാക്സും മണിയുടെ മരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാനാണ് സിബിഐ വിളിച്ചുവരുത്തിയത്. എന്നാല്‍ ഒരു കലാകാരന്റെ വ്യാഖ്യാനം മാത്രമാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. രണ്ടരവര്‍ഷം ആയിട്ടും മണിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായിട്ടില്ല. സത്യം അറിയണമെന്ന് ആഗ്രഹമുണ്ട്. അന്വേഷണം പൂര്‍ത്തിയാകാന്‍ തന്റെ സിനിമ പ്രചോദനമായാല്‍ സന്തോഷം. മണിയെക്കുറിച്ചുള്ള ചിത്രത്തില്‍ സിനിമയ്ക്കുള്ളിലെ സിനിമയുണ്ട്. എന്നെ വിളക്കുകത്തിക്കാന്‍ വിളിച്ചതിന്റെ പേരില്‍ സ്വന്തം ചിത്രത്തിന് എതിര്‍പ്പുണ്ടാവുകയും അവസാനം മറ്റൊരു പേരില്‍ മണിക്ക് ചിത്രമിറക്കേണ്ടിയും വന്നിട്ടുണ്ട്, വിനയന് പറഞ്ഞു.
മാറുമറയ്ക്കല്‍ സമരം പ്രമേയമാക്കി നങ്ങേലി എന്ന സിനിമയായിരുന്നു അടുത്ത് ചെയ്യാനിരുന്നത്. സേതുപതിയുമായി തമിഴില്‍ ഒരു സിനിമയും സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനുമുന്നേ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യില്‍ നായകനായ സെന്തിലിനെ വച്ച് ഒരു സിനിമ കൂടി ചെയ്യും. കുട്ടനാട്ടിലെ ഒരു പാവപ്പെട്ട തൊഴിലാളി എസ്ഐ ആവുമ്പോഴുള്ള സംഭവവികാസങ്ങളാണ് ചിത്രം, വിനയന് പറഞ്ഞു.
മണിയെ സമൂഹം എത്രകണ്ട് സ്നേഹിച്ചിരുന്നുവെന്നത് വ്യക്തമാക്കുന്നതാണ് സിനിമ കണ്ട ശേഷം പുറത്തിറങ്ങുന്നവരുടെ പ്രതികരണമെന്ന് നായകകഥാപാത്രമായി അഭിനയിച്ച സെന്തില്‍ പറഞ്ഞു. തിരക്കഥാകൃത്ത് ഉമ്മര്‍ മുഹമ്മദ് , നിര്‍മാതാവ് ഗ്ലാഡ്സ്റ്റണ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: