കോട്ടയം: ശബരിമലയെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചും, യുവതി പ്രവേശനത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ടും യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. സ്ത്രീകളടക്കമുള്ളവരെ പോലീസ് ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാതെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി.
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്, ജില്ലാ പ്രസിഡന്റ് ലാല്‍ കൃഷ്ണ, ബിജെപി ജില്ലാ സെക്രട്ടറി സി.എന്‍. സുഭാഷ്, സംസ്ഥാന സമിതി അംഗം കുസുമാലയം ബാലകൃഷ്ണന്, മഹിളാ മോര്‍ച്ച ഏറ്റുമാനൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി രമാദേവി. വി, യുവമോര്‍ച്ച നേതാക്കളായ വി.പി. മുകേഷ്, പ്രവീണ്‍ ദിവാകരന്, ശരത്കുമാര്, കൊച്ചുമോന്, ദിലീപ്, അരുണ്‍, കിഷോര്‍, അനില്‍കുമാര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കോലവുമായി പ്രകടനമായി തിരുനക്കര ഗാന്ധിസ്ക്വയറില്‍ എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ഉദ്ഘാടനം ചെയ്തശേഷം യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന് പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ പോലീസ് പ്രവര്‍ത്തകരെ പിന്നോട്ട് തള്ളുകയും അസഭ്യം പറയുകയും ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, സംസ്ഥാന സമിതി അംഗവും നഗരസഭ അംഗവുമായ ടി.എന്‍. ഹരികുമാര്‍ എന്നിവരെയും പോലീസ് കയ്യേറ്റം ചെയ്തു. മഹിളാ മോര്‍ച്ച നേതാവ് രമാദേവിയെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തില്‍ കയറ്റിയത്.
ഡിവൈഎസ്പി, ആര്. ശ്രീകുമാര്‍, എസ്ഐ. അരുണ്‍ കുമാര്‍, പ്രിന്‍സിപ്പല്‍ എസ്ഐ. റെനീഷ് ടി.എസ്. എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് അതിക്രമം കാട്ടിയത്. ഡിവൈഎസ്പി ആര്. ശ്രീകുമാര്‍ ബിജെപിക്കാരെ ഒന്നിനേയും വെച്ചേക്കില്ലെന്ന് വെല്ലുവിളിച്ചു. മാര്‍ച്ച് ആരംഭിച്ച സമയം മുതല്‍ പ്രിന്‍സിപ്പല്‍ എസ്ഐ റെജീഷ്. ടി.എസ്. യുവമോര്‍ച്ച പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്തവരെ കുറിച്ച് അന്വേഷിക്കാന്‍ ചെന്ന ബിജെപി നേതാക്കളെ സിഐ നിര്‍മ്മല്‍ ബോസ് ഭീഷണിപ്പെടുത്തി. പോലീസ് അതിക്രമത്തില്‍ ബിജെപി ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: