ചേര്‍ത്തല: അനശ്വര കവി വയലാര്‍ രാമവര്‍മയുടെ സ്മൃതി മണ്ഡപം ‘ചന്ദ്രകളഭം’ നിര്‍മാണം അവസാന ഘട്ടത്തില്‍. സാംസ്കാരിക വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച 25 ലക്ഷം കൊണ്ട് വയലാര്‍ രാഘവപ്പറമ്പില്‍ മണ്ഡപത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. വയലാര്‍ ദിനമായ 27ന് ചന്ദ്രകളഭം നാടിന് സമര്‍പ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് ആര്‍ക്കിടെക്ട് തിരുവനന്തപുരം സ്വദേശി ബി. രവീന്ദ്രന് നായര്‍.
വയലാര്‍ രാമവര്‍മയുടെ കുടുംബ വീടിന് സമീപമുള്ള 16 സെന്റില്‍ 3,400 ചതുരശ്ര അടിയില്‍ ചുറ്റുമതിലോടു കൂടിയാണ് ഇരുനിലകളുള്ള ചന്ദ്രകളഭം. മുറ്റത്ത് കാനായി കുഞ്ഞിരാമന്റെ ശില്പങ്ങളോടുകൂടിയ പൂന്തോട്ടം. സമീപത്ത് കവി അന്ത്യവിശ്രമം കൊള്ളുന്ന സ്മാരക കുടിലില്‍ അദ്ദേഹത്തിന്റെ കവിതാ ശകലങ്ങള്‍ കൊത്തി വച്ചിട്ടുണ്ട്.
സ്മൃതി മണ്ഡപത്തിന്റെ താഴത്തെ നിലയില്‍ 750 പേര്‍ക്ക് ഇരിക്കാവുന്ന 100 അടി നീളവും 50 അടി വീതിയുമുള്ള ആഡിറ്റോറിയമുണ്ട്. മുകളിലത്തെ നിലയില്‍ ‘ഇന്ദ്രധനുസ്’ മ്യൂസിയവും ഒരുക്കിയിട്ടുണ്ട്. നാളിതുവരെ വയലാര്‍ അവാര്‍ഡ് ജേതാക്കളായവരുടെ ചിത്രവും പുരസ്ക്കാര ചടങ്ങുകളുടെ ചിത്രവും ചുവരിലുണ്ട്. മ്യൂസിയത്തില്‍ ഓരോ വര്‍ഷവും പുരസ്ക്കാര കമ്മിറ്റിയുടെ പരിഗണനയ്ക്കു വന്ന അഞ്ച് പുസ്തകങ്ങളും പുരസ്ക്കാരം നിര്‍ണയിച്ച യോഗത്തിന്റെ അഭിപ്രായങ്ങളും തീരുമാനങ്ങളുമടങ്ങിയ മിനിട്ട്സുമുണ്ടാകും.
സമീപത്തെ സ്വരമണ്ഡപത്തില്‍ പ്രവേശിച്ചാല്‍ ആവശ്യപ്പെടുന്ന വയലാര്‍ ഗാനം സന്ദര്‍ശകര്‍ക്കു കേള്‍ക്കാം. ചുവരില്‍ സ്ഥാപിച്ചിരിക്കുന്ന മോണിറ്ററില്‍ വയലാറിന്റെ കവിതകളും ഗാനങ്ങളും സൂക്ഷിച്ചിട്ടുണ്ട്. ഇഷ്ടമുള്ളവ തൊട്ടാല്‍ മാത്രം മതി, ശ്രവിക്കാം.
കെ. മനോജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: