ന്യൂദല്‍ഹി: അടിയന്തരമായി പരിഗണിക്കേണ്ട കേസുകള്‍ തീരുമാനിക്കാന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുമെന്ന് പുതിയ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ആരെയെങ്കിലും ഇന്ന് തൂക്കിലേറ്റുമെങ്കിലോ വീട്ടില്‍ നിന്നിറക്കി വിടുമെങ്കിലോ മാത്രമേ അടിന്തരമായി കേസ് കേള്‍ക്കേണ്ടതുള്ളൂ. അടിന്തരമായി കേള്‍ക്കേണ്ട മറ്റൊരു കേസും ഇല്ല. സത്യപ്രതിജ്ഞ ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു. മാനദണ്ഡങ്ങള്‍ നിശ്ചയിക്കും വരെ ഇനി ഒരു കേസും അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കില്ല, അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സുപ്രീംകോടതി ദിവസവും 20 മിനിറ്റ് ഇത്തരം കേസുകള്‍ക്ക് മാറ്റിവയ്ക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ പ്രഖ്യാപനം ആദ്യം ബാധിച്ചത് പ്രമുഖ അഭിഭാഷകനായ മാത്യൂസ് നെടുംപറയെ. ചീഫ് ജസ്റ്റിസിനെ അഭിനന്ദിക്കാനുള്ള സന്ദേശവുമായിട്ടാണ് മാത്യൂസ് എത്തിയിരുന്നത്. അത് മാറ്റിവച്ച ചീഫ് ജസ്റ്റിസ് നമുക്ക് ജോലിയുമായി മുന്നോട്ടുപോകാം എന്നു പറഞ്ഞു. ഇത്തരം അഭിനന്ദന സന്ദേശങ്ങള്‍ കോടതിക്കകത്തു വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഹിങ്ക്യന്‍ മുസ്ലീം അഭയാര്‍ഥികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവുമായി എത്തിയ പ്രശാന്ത് ഭൂഷണും നല്ല മറുപടി കിട്ടി. വിഷയം ഫയല്‍ ചെയ്യൂ, നമുക്ക് അത് കേള്‍ക്കാനുള്ള തീയതി നിശ്ചിയിക്കാം എന്നായിരുന്നു ചീഫിന്റെ മറുപടി. ഓരോ കുഴപ്പത്തിന്റെയും പേരില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കുന്നത് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: