കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതി പരിഗണിക്കേണ്ട ഒന്നായി കരുതുന്നില്ലെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. ഭരണഘടനയുടെ 25-ാം വകുപ്പില്‍ വരുന്ന കാര്യമായതിനാല്‍ കോടതിക്ക് മുമ്പാകെ ഈ വിഷയം എത്തിയാല്‍ കോടതിക്ക് ഇടപെടാതിരിക്കാനും ആവില്ല. കോടതിയുടെ തീരുമാനത്തിന് ഈ വിഷയം വിടണോ എന്ന് ജനങ്ങളാണ് ചിന്തിക്കേണ്ടിയിരുന്നത്. എറണാകുളം പ്രസ്ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, സുപ്രീംകോടതി പരിഗണിക്കേണ്ട, ഗൗരവകരമായ വിഷയം ഇതിലില്ലെന്നു ചൂണ്ടിക്കാട്ടി ഈ കേസ് പരിഗണിക്കാതെ ഇരിക്കാമായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ട് അത് പറയാന്‍ പറ്റാതെപോയി എന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ നിരവധി പ്രശ്നങ്ങളുണ്ട്. പട്ടിണികിടക്കുന്നവരും കിടപ്പാടം ഇല്ലാത്തവരും വിദ്യാഭ്യാസം നേടാന്‍ സാധിക്കാത്തവരുമുണ്ട്. ഈ വിഷയങ്ങളൊക്കെ മുന്നില്‍ നില്ക്കുമ്പോള് കോടതിയുടെ പരിഗണനയ്ക്ക് അടുത്തിടെ വന്ന വിഷയങ്ങള്‍ രസകരമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശം, വിവാഹേതര ലൈംഗികബന്ധം, സ്വവര്‍ഗരതി ഇതൊക്കെയാണ് സമൂഹത്തിന്റെ പ്രധാന പ്രശ്നമായി കണക്കാക്കിയതും ചര്‍ച്ച ചെയ്തതും. ഇതിനായി ജുഡീഷ്യറിയുടെ വിലപ്പെട്ട സമയവും പണവുമാണ് നഷ്ടപ്പെടുത്തിയത്. ഇതൊക്കെ സമൂഹം ചിന്തിക്കേണ്ട വിഷയമാണ്.
ശബരിമല പോലെ തിരക്കുള്ള ഒരു സ്ഥലത്ത് സ്ത്രീകള്‍ക്ക് കടന്നുചെല്ലാന്‍ പറ്റുമോ എന്ന് നോക്കണം. അവിടേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെങ്കില്‍ എത്രത്തോളം സുരക്ഷ സര്‍ക്കാര്‍ ഒരുക്കേണ്ടതായിട്ടുണ്ട്. പൊതുഖജനാവില്‍ നിന്നാണ് അതിനും പണം കണ്ടെത്തേണ്ടത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരാചാരത്തെ തകിടം മറിക്കുമ്പോള്‍ ചിന്തിക്കേണ്ട ഒരു കാര്യം അതുവേണോ എന്നാണ്. ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് ഒരു സ്വയംബോധം വേണം. സ്വയാര്‍ജിതമായ ഒരു നിയന്ത്രണം സ്ത്രീകള്‍ കൈക്കൊള്ളണമെന്നും കെമാല്‍ പാഷ അഭിപ്രായപ്പെട്ടു.
ഇതൊരു സാമൂഹ്യ പ്രശ്നമായി കണക്കാക്കാതെ സ്ത്രീ സുരക്ഷയെ സംബന്ധിച്ചുള്ള കാര്യങ്ങളും പരിഗണിക്കണം. കുറേക്കൂടി വനഭൂമി കൂടി വിട്ടുകിട്ടിയാല്‍ സ്ത്രീകള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിന് സാധിക്കുമായിരിക്കാം. അങ്ങനെ വരുമ്പോള്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ നിരവധിയുണ്ടാകും. വനഭൂമി വിട്ടുകിട്ടണമെങ്കിലും കടമ്പകള്‍ ഏറെയുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശം വിവാദപരമായ ഒരു വിഷയമാണിത്. ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധമുണ്ട്. 98 ശതമാനം സ്ത്രീകളും ശബരിമലയിലെ വിശ്വാസങ്ങള്‍ അനുസരിക്കുന്നവരാണെന്നാണ് കരുതുന്നതെന്നും കെമാല്‍ പാഷ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: