കൊച്ചി: പ്രളയാനന്തരം ശബരിമലയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികള്‍ ഇഴയുന്നു. ശബരിമല സ്െപഷ്യല്‍ കമ്മീഷണര്‍ തന്നെ ഹൈക്കോടതിയില്‍ അറിയിച്ചതാണിത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നല്കിയ സാഹചര്യത്തില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കേണ്ടിവരുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. മണ്ഡല മകരവിളക്ക് സീസണിന് മുമ്പ് നടത്തുന്ന മരാമത്ത് പണികള്‍ വ്യക്തമാക്കി ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുമ്പോഴാണ് ദേവസ്വം ബെഞ്ച് ഇക്കാര്യം നിര്‍ദേശിച്ചത്.
നേരത്തെ സ്പെഷ്യല്‍ കമ്മിഷണര്‍ പ്രളയ ദുരന്തത്തെത്തുടര്‍ന്നുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നല്കിയ റിപ്പോര്‍ട്ടില്‍ ശബരിമലയിലെ തിരക്ക് നിയന്ത്രണമടക്കമുള്ളവയ്ക്ക് ഉന്നത തല സെക്യൂരിറ്റി കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇത്തരമൊരു കമ്മിറ്റിക്ക് രൂപം നല്കുമ്പോള് എസ്പി റാങ്കില്‍ കുറയാത്ത ഒരു വനിതാ ഉദ്യോഗസ്ഥയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇത്തരമൊരു നടപടി അനിവാര്യമാണെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രളയ ദുരന്തത്തെത്തുടര്‍ന്ന് എരുമേലി, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ അറ്റകുറ്റ – പുനഃനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന് ശബരിമല സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാളികപ്പുറത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം നിറുത്തിയിടത്ത് നിന്ന് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
നവംബര്‍ 11ന് മണ്ഡല മകരവിളക്ക് സീസണ് തുടങ്ങും. കഷ്ടിച്ച് അമ്പതു ദിനങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. തീര്‍ഥാടകര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും മന്ദഗതിയിലാണ്.അപ്പം, അരവണ പ്ലാന്റുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനുണ്ട്. ടോയ്ലെറ്റുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി ഇവ വൃത്തിയുള്ളതാക്കണം. നടപ്പന്തലിന്റെ ഇരുവശങ്ങളിലുമുള്ള അഴുക്കുചാലുകള്‍ മാലിന്യങ്ങള്‍ നിമിത്തം അടഞ്ഞ നിലയിലാണ്. ഇവ വൃത്തിയാക്കണം. സീസണ് തുടങ്ങും മുമ്പ് തിരക്ക് നിയന്ത്രിക്കാനുള്ള ബാരിക്കേഡ് സംവിധാനത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: