ന്യൂദല്‍ഹി: ശബരിമലയിലെ യുവതി പ്രേവശന വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ആര്‍എസ്എസ്. സുപ്രീം കോടതിവിധിയെ ആദരിക്കുന്നതിനൊപ്പം, നിയമപരമായ സാധ്യതകള്‍ ആലോചിക്കാനും സമാധാനപരമായ രീതിയില്‍, ഭക്തിയുടെ സംസ്കാരത്തിന് അനുയോജ്യമായി, ആരാധാവകാശം സംബന്ധിച്ച ആശങ്കകള്‍ അധികൃതരെ ധരിപ്പിക്കുകയും ചെയ്യണമെന്ന് ആര്‍എസ്എസ് സര് കാര്യവാഹ് സുരേഷ് ജോഷി (ഭയ്യാജി) പ്രസ്താവിച്ചു.
വിഷയത്തില്‍ ബന്ധപ്പെട്ട എല്ലാവരും, ആത്മീയ-സമുദായ നേതാക്കളും ഒന്നിച്ചിരുന്ന് വിശകലനം ചെയ്ത് തുടര്നടപടിയെടുക്കണമെന്നാണ് ആര്‍എസ്എസ് ആഹ്വാനം.
ശബരിമല വിഷയത്തിലെ കോടതിവിധി രാജ്യമെമ്പാടും പ്രതികരണത്തിനിടയാക്കി. ഭാരതത്തിലെ വിവിധ പ്രാദേശിക ക്ഷേത്രങ്ങളിലെ പാരമ്പര്യത്തിലും പൈതൃകത്തിലും വിശ്വസിക്കുന്നവരെ ബഹുമാനിക്കുന്നതിനൊപ്പം, സുപ്രീം കോടതിയുടെ വിധിയെയും ഞങ്ങള്‍ ബഹുമാനിക്കണം. ശബരിമലയിലും അതൊരു പ്രാദേശിക ക്ഷേത്ര ആചാര പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും സ്ത്രീകളടക്കം കോടിക്കണക്കിന് വിശ്വാസികളുടെയും വികാരത്തിന്റെയും പ്രശ്നമാണ്. കോടതിവിധി പരിഗണിക്കുമ്പോള്‍ വിശ്വാസികളുടെ വികാരം അവഗണിക്കാനാവില്ല, പ്രസ്താവന വിവരിക്കുന്നു.
ദൗര്‍ഭാഗ്യവശാല്‍, വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ കേരള സര്‍ക്കാര്‍, കോടതിവിധി നടപ്പാക്കാന്‍ ധൃതിപിടിച്ച് നടപടികള്‍ കൈക്കൊള്ളുകയാണ്. അതുകൊണ്ടുതന്നെ, ആചാര പാരമ്പര്യം ബലംപ്രയോഗിച്ച് തകര്‍ക്കുന്നതിനെതിരേ വിശ്വാസികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സ്വാഭാവിക പ്രതികരണമാണിപ്പോള്‍ സംഭവിച്ചത്, പ്രസ്താവന വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: