തിരുവനന്തപുരം : ലക്ഷ്മി ഇനിയും അറിഞ്ഞിട്ടില്ല. പൊന്നുമോള്ക്കരികിലേക്ക് ബാലു യാത്രയായത്. ലക്ഷക്കണക്കിന് സംഗീതപ്രേമികളെ ഫ്യൂഷന്‍ ലഹരിയിലും കര്‍ണ്ണാടക സംഗീതത്തിലും ഒരു പോലെ ആറാടിച്ച വയലിനിസ്റ്റ് ബാലഭാസ്ക്കര്‍ ഇനിയില്ല. പ്രണയത്തിന് സംഗീതഭാഷ ചമച്ച ആ ബാലലീല ഇനി ഓര്‍മ്മ.
സംഗീത ലോകത്തിന് തീരാനഷ്ടം സമ്മാനിച്ചാണ് വയലിനിസ്റ്റും സംഗീതസംവിധായകനുമായ തിരുമല വിജയമോഹിനി മില്ലിനു സമീപം ‘ഹിരണ്മയ’യില്‍ ബാലഭാസ്ക്കര്‍ (40) വിടപറഞ്ഞത്. വയലിന് കളിപ്പാട്ടമാക്കിയ ബാല്യം. പതിനേഴാം വയസ്സില്‍ സിനിമയില്‍ തന്റെ സാന്നിധ്യമറിയിച്ചു. തുടര്‍ന്നിങ്ങോട്ട് സിനിമയും ആല്‍ബവും സ്റ്റേജ് ഷോകളുമായി പേരിനെ അന്വര്‍ത്ഥമാക്കും പോലെ ഉദയസൂര്യനായി ശോഭിച്ചു. സംഗീതവാനിലെ ഉദയസൂര്യന്.
ബാലുവിന് സംഗീതം പാരമ്പര്യമായി പകര്‍ന്നു കിട്ടിയത് മുത്തച്ഛന് ഭാസ്ക്കര പണിക്കരില്‍ നിന്നായിരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നാദസ്വര വിദ്വാനായിരുന്നു ഭാസ്ക്കര പണിക്കര്‍. മുത്തച്ഛന്റെ ആഗ്രഹത്തിലാണ് ബാലുവിന്റെ പേരിനൊപ്പം ഭാസ്ക്കരനെയും ചേര്‍ത്ത് സി.കെ ഉണ്ണിയും ശാന്തകുമാരിയും മകന് ബാലഭാസ്ക്കര്‍ എന്ന് പേരിട്ടത്. അമ്മാവനും പ്രശസ്ത വയലിനിസ്റ്റുമായ ബി. ശശികുമാറായിരുന്നു വയലിനില്‍ ബാലുവിന്റെ ഗുരു. വയലിന് ഇതിഹാസം കുന്നക്കുടി വൈദ്യനാഥന് പോലും കൈവച്ചനുഗ്രഹിച്ച അതുല്യപ്രതിഭയായി ബാലഭാസ്കര്‍ വളര്‍ന്നുവെന്നത് ചരിത്രം. യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ സുഹൃത്തുക്കളുമായി ചേര്‍ന്ന് മ്യൂസിക് ബാന്റ് തുടങ്ങി. ‘കോണ്സണ്ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍’ എന്നതിനെ ചുരുക്കി ‘കണ്ഫ്യൂഷന്’ എന്നാണ് ബാന്റിന് പേരിട്ടത്. നിരവധി ഹിറ്റുകളിലൂടെ കൗമാര ഹൃദയങ്ങളിലേക്ക് ഈ ബാന്റ് ഇറങ്ങിച്ചെന്നു. പ്രണയിനിയും പിന്നിട് ജീവിത സഖിയുമായ ലക്ഷ്മിക്കായി കമ്പോസ് ചെയ്ത ‘ആരു നീ എന്നോമലേ…..’ എന്നു തുടങ്ങുന്ന ഗാനം അക്കാലത്ത് ക്യാമ്പസ് ഏറ്റു പാടിയ പ്രണയഗാനമായിരുന്നു.
പിന്നീട് കാലം മാറുന്നതിനൊപ്പം ബാലുവും മാറി. ബാലലീല എന്ന പേരില്‍ ലൈവ് ഷോയുമായി ലോകംചുറ്റി. ലോകപ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം ഫ്യൂഷന്‍ ഒരു വിരുന്നായി ജനഹൃദയങ്ങളില്‍ എത്തിച്ചു. ഇലക്ട്രിക് വയലിനിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലുള്ള യുവതലമുറയെ ഹരം കൊള്ളിച്ചു. ഫ്യൂഷനെ മാത്രമല്ല ബാലു പ്രണയിച്ചിരുന്നത്. ശാസ്ത്രീയസംഗീത കച്ചേരികളില്‍ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പവും ബാലയുടെ വയലിന് ഈണമിട്ടു.
ക്യാമ്പസിലെ പ്രണയത്തിനൊടുവില്‍ ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു ബാലഭാസ്ക്കര്‍ ലക്ഷ്മിയെ സ്വന്തമാക്കിയത്. കഴിഞ്ഞ 25ന് നടന്ന കാറപകടത്തില്‍ ബാലഭാസ്ക്കറിനൊപ്പം ഗുരുതര പരിക്കേറ്റ് ആശുപത്രി കിടക്കയിലുള്ള ലക്ഷ്മിക്ക് ഇനിയും ബോധം തെളിഞ്ഞിട്ടില്ല. 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ പൊന്നുമോള് രണ്ടു വയസ്സുകാരി തേജസ്വിനി ബാലയെ ആ അപകടത്തില്‍ മരണം തട്ടിയെടുത്തത് ലക്ഷ്മി അറിഞ്ഞിട്ടില്ല. ഇപ്പോള്‍ ബാലഭാസ്ക്കര്‍ മകള്‍ക്കരികിലേക്ക് പോയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: