പത്തനംതിട്ട: കിടങ്ങന്നൂര്‍ ശ്രീബാലഭട്ടാര വിജയാനന്ദാശ്രമ മഠാധിപതി സ്വാമി വിജയഭാസ്കരാനന്ദ തീര്‍ഥപാദര്‍(87) സമാധിയായി. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിക്ക് ആശ്രമ അങ്കണത്തില്‍ സ്വാമിയെ സമാധിയിരുത്തി. സമാധി പൂജകള്‍ക്ക് വാഴൂര്‍ തീര്‍ഥപാദ ആശ്രമത്തിലെ സ്വാമി ഗരുഡധ്വജാനന്ദ നേതൃത്വം നല്കി. അനാരോഗ്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ കോഴഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വാമിക്ക് ഇന്നലെ വെളുപ്പിന് 12.30ന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.
കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമത്തിന്റെ മൂന്നാമത് മഠാധിപതി ആയിരുന്നു. മൂന്നുപതിറ്റാണ്ടായി ആശ്രമ മഠാധിപതി, വിദ്യാധിരാജ വിജയാനന്ദ മിഷന് ട്രസ്റ്റിന്റെ ട്രസ്റ്റി, കിടങ്ങന്നൂര്‍ എസ് വി ജി വി ഹയര്‍സെക്കണ്ടറി സ്കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചു വരികയായിരുന്നു. അയിരൂര്‍ ചെറുകോല്‍പുഴ ഹിന്ദുമത കണ്‍വന്‍ഷനില്‍ നിത്യസാന്നിദ്ധ്യമായിരുന്നു.
വിജയഭാസ്കരാനന്ദ വിനയാന്വിത സന്യാസി: കുമ്മനം
മിസോറാം: കിടങ്ങന്നൂര്‍ ശ്രീ വിജയാനന്ദാശ്രമം മഠാധിപതി സ്വാമി വിജയഭാസ്കരാനന്ദ തീര്‍ഥപാദര്‍ സമാധിയായതോടെ തീര്‍ഥപാദ പരമ്പരയിലെ പ്രമുഖ സന്ന്യാസി ശ്രേഷ്ഠനെയാണ് നഷ്ടപ്പെട്ടതെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് സന്ദേശത്തില്‍ പറഞ്ഞു. ലാളിത്യവും, വിനയവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.
സ്വന്തമായും കുടുംബ പൂര്‍വികമായും ഉണ്ടായിരുന്നതെല്ലാം നാട്ടുകാര്‍ക്ക് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും, ജീവകാരുണ്യ പദ്ധതികള്‍ക്കും കൊടുത്തു മാതൃകയായി. ഭരണങ്ങാനത്തുണ്ടായിരുന്ന താമസ സ്ഥലം പ്രതിഫലമൊന്നും വാങ്ങാതെയാണ് മീനച്ചില്‍ ഹിന്ദുമത പരിഷത്തിന് സമര്‍പ്പിച്ചത്. വളരെയേറെ ദാരിദ്ര്യവും, പിന്നാക്കാവസ്ഥയും നേരിടേണ്ടി വന്നിട്ടും ഗുരു വിജയാനന്ദ സ്വാമികളുടെ ആധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി അദ്ദേഹം കിടങ്ങന്നൂര്‍ ആശ്രമത്തിലെത്തി.
അധ്യാപകവൃത്തി ഉപേക്ഷിച്ച് ആധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ചട്ടമ്പിസ്വാമികളുടെയും, വിജയാനന്ദസ്വാമികളുടെയും ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. മതപ്രഭാഷണങ്ങളിലൂടെ ജനങ്ങളില്‍ ആധ്യാത്മിക അവബോധം ഉണ്ടാക്കുന്നതിന് വളരെയേറെ ശ്രമിച്ചു. സ്വാമിജിയുടെ ദേഹവിയോഗം ഭക്തജന മനസില്‍ അതീവ ദുഃഖവും വേദനയും ഉണ്ടാക്കിയിട്ടുണ്ടെന്ന്ആദരാഞ്ജലികള് അര്‍പ്പിച്ച് കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: