കൊച്ചി: അന്തരിച്ച ചലച്ചിത്ര സംവിധായകന് തമ്പി കണ്ണന്താനത്തിന്റെ സംസ്കാരം ഇന്ന് കാഞ്ഞിരപ്പള്ളി പാറത്തോട് സെന്റ് ജോര്‍ജ് ഗ്രേസി മെമ്മോറിയല്‍ പള്ളിയില്‍ ഉച്ചയ്ക്ക് 2 ന് നടക്കും. മൃതദേഹം ഇന്നലെ കൊച്ചിയില്‍ പൊതുദര്‍ശനത്തിന് വച്ചു. വൈകീട്ട് മൂന്നു മുതല്‍ ആറുവരെ എറണാകുളം ടൗണ്‍ ഹാളിലായിരുന്നു പൊതുദര്‍ശനം. തുടര്‍ന്ന് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളിന് സമീപം അദ്ദേഹം താമസിച്ചിരുന്ന ആല്‍സ ഫ്ളാറ്റിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ സ്വദേശമായ കാഞ്ഞിരപ്പള്ളിയിലേക്ക് കൊണ്ടു പോകും.
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കണ്ണന്താനം ചൊവ്വാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കണ്ണന്താനത്ത് വീട്ടില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11 നായിരുന്നു തമ്പിയുടെ ജനനം.
ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: ഐശ്വര്യ, എയ്ഞ്ചല്‍.
മോഹന്‍ലാലിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായ, രാജാവിന്റെ മകന് ഉള്‍പ്പെടെ പതിനാറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് ചിത്രങ്ങള്‍ നിര്‍മിക്കുകയും, മൂന്ന് ചിത്രത്തിന് തിരക്കഥയൊരുക്കുകയും ഒരു ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
രാജാവിന്റെ മകന്, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം തുടങ്ങിയവ ശ്രദ്ധേയമായ സിനിമകളാണ്. 80-90 കാലഘട്ടങ്ങളില്‍ സിനിമാ മേഖലയില്‍ സജീവമായിരുന്ന തമ്പി കണ്ണന്താനം, 2004നു ശേഷം സജീവമായിരുന്നില്ല.
ശശികുമാറിനൊപ്പം സംവിധാന സഹായിയായാണ് സിനിമാലോകത്തേക്ക് എത്തിയത്. പിന്നീട് ജോഷിയുടെ സംവിധാന സഹായിയായി. മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍മാരില്‍ പ്രമുഖനായ അദ്ദേഹം ഒരുക്കിയതില്‍ ഏറെയും ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: