ഇടുക്കി: ഒരു വ്യാഴവട്ടത്തില്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയുടെ പൂക്കള്‍ പറിച്ചാല്‍ കേസെടുക്കുമെന്ന് വനം വകുപ്പ്. നീലക്കുറിഞ്ഞി പൂവിട്ടതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് അനുദിനം കൂടിവരികയാണ്. ചെറിയതോതില്‍ മാത്രം പൂവിട്ട നീലക്കുറിഞ്ഞി ചെടിയോടെ ഒടിച്ച് കൊണ്ടുപോവുന്നതും പൂക്കള്‍ പറിക്കുന്നതും ഏറിവരികയാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടിയുമായി വനം വന്യജീവി വകുപ്പ് രംഗത്തെത്തിയത്.
ഇരവികുളം നാഷണല്‍ പാര്‍ക്കിനുള്ളില്‍ നിന്ന് പൂക്കള്‍ പറിച്ചാല്‍ കേസെടുക്കും. 1972 ലെ വനം വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് കേസെടുക്കുക. 25,000 രൂപ പിഴയും ഏഴ് വര്‍ഷം വരെ തടവും ലഭിക്കാം. പാര്ക്കിന് പുറത്ത് നിന്ന് പൂക്കള്‍ പറിച്ചാല്‍ 2000 രൂപയാണ് പിഴ. പൂക്കള്‍ പറിച്ചെടുക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കൊളുക്കുമലയിലടക്കം ഡിറ്റിപിസിയും ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. സഞ്ചാരികള്‍ പൂക്കള്‍ പറിച്ച് അവയുടെ കൂടെ നിന്ന് സെല്‍ഫി എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ അടക്കം പ്രചരിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരെയും നടപടി ഉണ്ടാകും. മഴയുടെ ശക്തികൊണ്ട് വളരെ വൈകിയെത്തിയ നീലക്കുറിഞ്ഞി വസന്തം കാണാന്‍ രാജ്യത്തിന്റെ പുറത്ത് നിന്ന് വരെ ആളുകളെത്തുമ്പോള്‍ ഇത്തരം നടപടികള്‍ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്.
നീലക്കുറിഞ്ഞികള്‍ 20 ഇനം
ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ ഈ വര്‍ഷം ഇതുവരെ കണ്ടെത്തിയത് 20 ഇനങ്ങളില്‍പ്പെട്ട നീലക്കുറിഞ്ഞികളെന്ന് വൈല്‍ഡ് ലൈഫ് അസി. വാര്ഡന് സന്ദീപ് ജന്മഭൂമിയോട് പറഞ്ഞു. സ്ട്രോബിലാന്തസ് കുന്തിയാന എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കുറിഞ്ഞി ഇനങ്ങളാണ് ഇവിടെ വ്യാപകമായും പൂവിട്ടിരിക്കുന്നത്. ഓരോ ഇനങ്ങളും മറ്റുള്ളതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. പൂവിന്റെ നിറം, വലിപ്പം, ഇലയുടെ വലിപ്പം, പരമാവധി ഉയരം, പൂക്കള്‍ കൊഴിയാതെ നില്ക്കുന്ന സമയം തുടങ്ങിയവ നോക്കിയാണ് ഓരോന്നും തിരിച്ചറിയുക. നല്ല വെയിലുള്ള സമയത്താകും നീലക്കുറിഞ്ഞി കൂടുതല്‍ ഭംഗിയായി പൂക്കുകയും നല്ല നിറം വയ്ക്കുകയും ചെയ്യുന്നത്. മഴ എത്തിയാല്‍ ദിവസങ്ങള്‍ക്കം ചീഞ്ഞ് നശിക്കും.
തെക്കനേഷ്യയില്‍ മാത്രം 450 ഇനം നീലക്കുറിഞ്ഞി ഇനങ്ങള്‍ കാണപ്പെടുന്നുണ്ട് എന്നാണ് കണക്ക്. അതില്‍ ഇന്ത്യയില്‍ തന്നെയുണ്ട് 180ല്‍ പരം ഇനങ്ങള്‍. ഇതില്‍ 64 ഇനങ്ങള്‍ പശ്ചിമഘട്ടത്തിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 47 ഇനങ്ങള്‍ മൂന്നാറില്‍ തന്നെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: