കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയ ദുരിതാശ്വാസത്തിനായി ഒരു മാസത്തെ ശമ്പളം നല്കുന്ന പദ്ധതിയില്‍ പങ്കെടുക്കാതെ 1,15,000 ജീവനക്കാര്‍ വിസമ്മത പത്രം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഗസറ്റഡ്, നോണ്‍ ഗസറ്റഡ് വിഭാഗത്തിലുള്ള സര്‍ക്കാര്‍ ജീവനക്കാരില്‍ 79 ശതമാനം പേര് ഒരു മാസത്തെ ശമ്പളം നല്കി.
സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ 85.64 ശതമാനം പേരും സാലറി ചലഞ്ചില്‍ പങ്കെടുത്തു. എന്നാല്‍ എയ്ഡഡ് കോളജുകളിലെ ജീവനക്കാരില്‍ 82.17 ശതമാനം പേര് വിസമ്മത പത്രം നല്‍കിയെന്നും ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കെ. മദന്‍കുമാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിര്‍ബന്ധപൂര്‍വം പിടിച്ചെടുക്കുന്നെന്നും സാലറി ചലഞ്ച് തടയണമെന്നും ആവശ്യപ്പെട്ട് എന്‍ജിഒ സംഘ് നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: