കൊച്ചി : സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു കളറിംഗ് – ബോട്ട്ലിംഗ്- ബ്ളെന്റിംഗ് യൂണിറ്റും തുടങ്ങാന്‍ പ്രാഥമികാനുമതി മാത്രമാണ് നല്കിയിട്ടുള്ളതെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും നടപടി ക്രമങ്ങള്‍ പാലിക്കാതെ ലൈസന്‍സ് നല്‍കിയത് റദ്ദാക്കണമെന്നും സംഭവത്തില്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂരിലെ മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം നല്കിയ പൊതു താല്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്നു മൂന്നാഴ്ചയ്ക്കുള്ളില്‍ രേഖാമൂലം വിശദീകരണം നല്കാന് നിര്‍ദേശിച്ച് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി പിന്നീടു പരിഗണിക്കാനായി മാറ്റി.
എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി വാക്കാല്‍ ആരാഞ്ഞിരുന്നു. വിദേശമദ്യവുമായി ബന്ധപ്പെട്ട് കളറിംഗ്, ബ്ളെന്‍ഡിംഗ്, ബോട്ട്ലിംഗ് എന്നിവ നടത്താന്‍ താല്പര്യമുള്ളവര്ക്ക് എക്സൈസ് കമ്മിഷണര്‍ മുമ്പാകെ അപേക്ഷ നല്‍കാമെന്ന് കേരള ഫോറിന് ലിക്വര്‍ ചട്ടത്തില്‍ പറയുന്നുണ്ട്. എക്സൈസ് കമ്മിഷണറുടെ ശുപാര്‍ശയില്‍ സര്‍ക്കാരാണ് പ്രാഥമിക അനുമതി നല്‍കുന്നത്. പരിസ്ഥിതി ആഘാത പഠനം, ജലലഭ്യത തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച ശേഷമേ അന്തിമാനുമതി നല്‍കൂ. ബ്രൂവറി, ബോട്ട്ലിംഗ് പ്ലാന്റുകള്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. അഞ്ച് അപേക്ഷകളാണ് ഇതിനായി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: