പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ ലൈംഗികപീഡനാരോപണ പരാതിക്ക് പിന്നാലെ പാര്‍ട്ടിക്കകത്ത് മറ്റൊരു പീഡന പരാതി ഉയര്‍ന്നതോടെ സിപിഎം പ്രതിരോധത്തില്‍.മാത്രമല്ല പീഡനക്കേസ് പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാപ്രസിഡന്റ് പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയത് സിപിഎമ്മിനുള്ളില്‍ കടുത്ത അമര്‍ഷത്തിന് കാരണമായി. മണ്ണാര്‍ക്കാട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് കൂടിയായ ഇവക്കെര്ക്കതിരെ നടപടിയാവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
പാര്‍ട്ടിപ്രവര്‍ത്തകയായ വീട്ടമ്മയെ പീഡിപ്പിച്ചകേസില്‍ സിപിഎം കൊടയ്ക്കാട് ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ കോട്ടോപ്പാടം മേഖല ജോ.സെക്രട്ടറിയുമായ വിജേഷിനെ(28)കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ജനാധിപത്യ മഹിളാഅസോസിയേഷന്‍ ജില്ലാ പ്രസിഡന്റിന്റെ മുന്‍ ഡ്രൈവറായിരുന്നു വിജേഷ്. വിജേഷിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് നേതാവ് പോലീസ് സ്റ്റേഷനിലെത്തി കേസൊഴിവാക്കാനായി മണിക്കൂറുകളോളമാണ് കാത്തിരുന്നത്. മാത്രമല്ല എസ്ഐയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ പാര്‍ട്ടിയും പ്രതിരോധത്തിലായി. കഴിഞ്ഞദിവസം നടന്ന മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റിയില്‍ വിഷയം ചര്‍ച്ചചെയ്തു. ഏരിയകമ്മറ്റി അംഗം കൂടിയായ നേതാവിനെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
പി.കെ.ശശിക്കെതിരെ ആരോപണം ഉയര്‍ന്നതും മണ്ണാര്‍ക്കാട് ഏരിയാകമ്മറ്റിയിലാണ്.മാത്രമല്ല പി.കെ.ശശിപക്ഷക്കാരിയായ മഹിളാഅസോസിയേഷന്‍ നേതാവിനെതിരെ വീണുകിട്ടിയ ആരോപണം മുതലെടുക്കാനും എതിര്‍വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. പി.കെ.ശശി എംഎല്‍എയുടെ പിന്തുണയിലാണ് ഇവര്‍ മഹിളാ അസോസിയേഷന്റെ ഉന്നത പദവിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: