തിരുവനന്തപുരം: വയലിന് സംഗീതത്തിലൂടെ ആരാധകരെ വിസ്മയിപ്പിച്ച ബാലഭാസ്കര്‍ ഓര്‍മയായി. വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ ഭൗതിക ശരീരം തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. ഇളയമ്മയുടെ മകന് വിഷ്ണുവാണ് മരണാനന്തര കര്‍മങ്ങള്‍ ചെയ്തത്. കുടുംബ വീടായ തിരുമല വിജയമോഹിനി മില്ലിനു സമീപം ‘ഹിരണ്മയ’യിലായിരുന്നു സംസ്ക്കാര ചടങ്ങുകള്‍. മൃതദേഹം ശാന്തികവാടത്തിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സിലേക്ക് മാറ്റുന്നതിനു മുമ്പ് അച്ഛന് സി.കെ. ഉണ്ണിയും അമ്മ ശാന്തകുമാരിയും മകനെ അവസാനമായി ഒരുനോക്ക് കണ്ടത് ഏവരെയും കണ്ണീരണിയിച്ചു.
ശാന്തികവാടത്തിലും തങ്ങളുടെ പ്രിയപ്പെട്ട ബാലുവിനെ അവസാനമായി ഒരുനോക്കു കാണാന്‍ നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു. സീരിയല്‍, സിനിമ, സംഗീത ലോകത്തെ സുഹൃത്തുക്കളും സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ആദരാഞ്ജലികളര്‍പ്പിക്കാന്‍ എത്തി. മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്, ബിജെപി ദേശീയ സമിതി അംഗം കരമന ജയന്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, നിയമസഭാ മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, മണിയന്‍പിള്ള രാജു, സംഗീതലോകത്തെ സുഹൃത്തുക്കളായ ശിവമണി, സ്റ്റീഫന്‍ ദേവസ്യ, മധുബാലകൃഷ്ണന്, ഷാനു, വില്യംസ് തുടങ്ങിയവരും ബാലഭാസ്കറിന്റെ സംഗീത ബാന്‍ഡ് ആയ ബാലലീലയിലെ സഹപ്രവര്‍ത്തകരും സംസ്കാരചടങ്ങിന് എത്തിയിരുന്നു.
സപ്തംബര്‍ 25 നായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറത്ത് വച്ച് അപകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്ത് വച്ച് തന്നെ മകള്‍ തേജസ്വിനി മരിച്ചിരുന്നു. ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അന്തരിച്ചത്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും വാഹനത്തിന്റെ ഡ്രൈവറും ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: