”നിലാവുള്ള രാത്രിയില്‍
ജനലഴികളിലൂടെ നീ ഇനി
അമ്പിളിമാമനെ കാട്ടിത്തരില്ല
വയലിന് തന്ത്രികള്‍ നൃത്തം
ചെയ്യുന്നതും നോക്കി പല്ലില്ലാത്ത
നൊണ്ണുകാട്ടി നീ ചിരിക്കില്ല
ഇളംചൂടുള്ള നിന്റെ കുഞ്ഞുകൈ
മുഖത്തുരസുമ്പോള്‍
അറിയാതെയുയരുന്ന
തന്ത്രികളും ഇനി നിശ്ശബ്ദം”
ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് തേജസ്വിനിബാല പോയി. അവളുടെ പ്രിയപ്പെട്ട അച്ഛനെ അവളെപ്പോലെ സ്നേഹിക്കുന്ന ഒരുപാടുപേര്‍ക്ക് വേദന നല്‍കിയാണ് കൊച്ചുജാനി മരണത്തിന്റെ ഇരുട്ടുമുറിയിലേക്ക് പതിയെപ്പതിയെ നടന്നുപോയത്. വയലിന് തന്ത്രികളില്‍ ജാനിമോളെ താരാട്ടുപാടിയുറക്കിയ പ്രിയപ്പെട്ട അച്ഛനും പിന്നാലെ യാത്രയായി. അവളില്ലാതെ ആ അച്ഛന് എങ്ങനെ ജീവിക്കാന്‍! തേജസ്വിനിക്ക് എന്നും അമ്മ ലക്ഷ്മിയെക്കാള്‍ ഇഷ്ടം അച്ഛന് ബാലഭാസ്കറിനോടായിരുന്നു. മാന്ത്രിക വിരലുകള്‍ സംഗീതത്തിന്റെ പെരുമഴ പെയ്യിക്കുന്നത് അവള് കൗതുകത്തോടെ നോക്കി നിന്നു. അവളുടെ കൊഞ്ചലില്‍ നിന്നു പോലും സംഗീതത്തിന്റെ പുതുവഴികള്‍ വെട്ടിയൊരുക്കാന്‍ ബാലഭാസ്കര്‍ എന്നും ഉത്സാഹിച്ചു. അത്രമാത്രം പ്രിയപ്പെട്ടവളായിരുന്നു അദ്ദേഹത്തിന് ജാനിയെന്ന തേജസ്വിനിബാല. ഇങ്ങിനി വരാത്ത ലോകത്തേക്ക് അവള് പോയതോടെ അച്ഛന് ബാലക്കും ഈ ലോകത്ത് ജീവിക്കാന്‍ മനസ്സുവന്നില്ല. എല്ലാവരുടെ ഓര്‍മ്മയിലും സംഗീതമഴ പെയ്യിച്ച് ബാലുവും പോയി; ലക്ഷ്മിയെന്ന അമ്മയേയും ഭാര്യയേയും ഈ ലോകത്തു തനിച്ചാക്കിക്കൊണ്ട്.
സപ്തംബര്‍ 25 ന് പുലര്‍ച്ചെ തിരുവനന്തപുരത്തിനടുത്ത പള്ളിപ്പുറത്തുണ്ടായ അപകടത്തിലാണ് ജാനിയെന്ന കുരുവി നമ്മെ വിട്ടുപിരിഞ്ഞത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കൈവന്ന മഹാഭാഗ്യം പൊടുന്നനെ കൈവിട്ടുപോയതിന്റെ വേദന ആ അമ്മ എങ്ങനെ താങ്ങുമെന്ന് അറിയില്ല. ദുരന്തങ്ങള്‍ വഴി ഇത്തരം കുഞ്ഞോമനകള്‍ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ വിങ്ങുന്നവര്‍ ഒട്ടനവധിയുണ്ട്. പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന ചിത്ര, അഭിനയവഴിയിലെ പൗരുഷ സാന്നിദ്ധ്യമായ സുരേഷ്ഗോപി തുടങ്ങിയവരൊക്കെ അതില്‍പെടും. വെള്ളിനക്ഷത്രം എന്ന ഒറ്റച്ചിത്രം വഴി മലയാളികളുടെ മനസ്സില്‍ വസന്തം വിരിയിച്ച തരുണിയും അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞു. ഓമനിച്ചു തീരാതെ, ലാളിച്ചു കൊതിതീരാതെ, താരാട്ടുപാടി മതിവരാതെ ഇന്നും ഓര്‍മ്മയിലെ ഓണോത്സവമായി അവരൊക്കെ നമുക്കു മുമ്പിലൂടെ അദൃശ്യമായി നൃത്തമാടി പോവുന്നുണ്ട്. അവര്‍ക്കരികിലേക്കാണ് പ്രിയ ജാനിയും അവളുടെ അച്ഛന് ബാലയും എത്തിയിരിക്കുന്നത്.
അപകടങ്ങള്‍ ഇങ്ങനെ നിരന്തരം നടക്കുമ്പോഴും സുരക്ഷാ മാര്‍ഗങ്ങള്‍ തേടുന്നതില്‍ നാം വിമുഖരാണോ എന്നു തോന്നിപ്പോവുന്നു. പൊലീസില്‍ നിന്ന് രക്ഷപ്പെടാനാണ് സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്ന വളഞ്ഞ ന്യായത്തിന്റെ പിന്‍ബലമാണ് നമുക്കുള്ളത്. ഇതിന് മറ്റൊരുവശം കൂടിയുണ്ട്. താന്‍ എല്ലാം ശ്രദ്ധിക്കുന്നുണ്ട്, തനിക്കൊന്നും പറ്റില്ല, എന്നൊരു ചിന്ത. ഇതുപക്ഷേ, ഒരു ന്യൂനപക്ഷത്തിനേയുള്ളു. വാഹനം ഓടിക്കുമ്പോള്‍ എല്ലാ ഗതാഗത നിയമങ്ങളും പാലിക്കണം എന്നതില്‍ പലരും അത്ര ശ്രദ്ധയൂന്നാറില്ല. അതിനോടൊപ്പം നോക്കേണ്ട മറ്റൊരു കാര്യമുണ്ട്. എതിര് ദിശയില്‍ നിന്ന് വരുന്നവര്‍ എല്ലാ ഗതാഗത നിയമങ്ങളും തെറ്റിച്ചായേക്കാം വരുന്നതെന്ന്! ഇങ്ങനെ തെറ്റിച്ചുവരുന്നവരാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും ഉത്തരവാദികള്‍. ഇതൊക്കെ അറിയാവുന്നതെങ്കിലും എല്ലാം മറന്നുപോവുന്നു, അവഗണിക്കുന്നു എന്നതാണ് പ്രശ്നം.
പാശ്ചാത്യ രാജ്യങ്ങളിലെ ഗതാഗത നിയമങ്ങളും സുരക്ഷാ ക്രമീകരണങ്ങളും അവിടെപോയി അറിഞ്ഞവര്‍ ആവേശപൂര്‍വ്വം പറയുമെങ്കിലും സ്വജീവിതത്തില്‍ പകര്‍ത്താന്‍ താല്‍പ്പര്യമെടുക്കാറില്ല എന്നതത്രേ ഖേദകരം. കൊച്ചുകുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ സുരക്ഷാ കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കണമെന്നതും മറന്നുപോകുന്നു. സീറ്റ് ബെല്‍റ്റ്, കുട്ടികള്‍ക്ക് പ്രത്യേക സീറ്റ്, അവരെ മുന്പില് ഇരുത്താതിരിക്കല്‍ തുടങ്ങിയവയൊക്കെ ശ്രദ്ധിച്ചാല്‍ ദുരന്തത്തിന്റെ വ്യാപ്തി എത്രയോ കുറയ്ക്കാം. ഒരു യന്ത്രത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് പോകുന്നതെന്ന ബോധം എപ്പോഴും ജാഗ്രതയായിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. സംഗതിവശാല്‍ അതൊക്കെ അവഗണിക്കുകയോ, ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യുകയാണ്. അവസാനം വിധിയിലും ദൈവത്തിലും എല്ലാ വിഷമവും ഇറക്കിവെക്കുന്നു. അങ്ങനെ അകലെയുള്ള ഒരാശ്വാസ തീരത്തേക്ക് പോകാനാണ് ഒരുവിധപ്പെട്ടവരൊക്കെ ശ്രമിക്കുന്നത്. ദൈവത്തെക്കുറിച്ച് ഒരു പാശ്ചാത്യ കാഴ്ചപ്പാടുണ്ട്.
‘As flies to wanton boys
Are we to the Gods
They kill us for
Their sport’
വികൃതിക്കുട്ടികള്‍ക്ക് തുമ്പികളെന്ന പോലെയാണ് മനുഷ്യര്‍ ദൈവങ്ങള്‍ക്ക്. അവര്‍ നമ്മെ കൊന്ന് രസിക്കുകയാണ്. ഈ കാഴ്ചപ്പാട് പക്ഷേ, നമ്മുടേതല്ല. നമുക്കങ്ങനെ പറയാനുമാവില്ല. ദൈവമില്ല എന്നു കരുതുന്നവര്‍ക്ക് ഒരു പക്ഷേ, ഇതു രുചിച്ചേക്കാം. ദൈവമാണ് സൃഷ്ടി നടത്തുന്നതെങ്കില്‍ അത് ഇല്ലാതാക്കാനും ദൈവം മുതിരുമെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. എന്തായാലും ഒരു വസ്തുതയുണ്ട്. ആരുടെ നിയന്ത്രണത്തിലുമല്ലാതെ എന്തൊക്കെയോ നടക്കുന്നുണ്ട്. എല്ലാം കഴിഞ്ഞശേഷം വിശകലനം ചെയ്യാന്‍ തുനിഞ്ഞാല്‍ വിടവുകള്‍ ഒട്ടേറെ കാണാനാവും. അത്തരം വിടവുകള്‍ അടച്ചിരുന്നെങ്കില്‍ ദുരന്തം ഉണ്ടാവുമായിരുന്നില്ല എന്ന് സമാധാനിക്കും. ജീവിതം ഒരു ദീര്‍ഘയാത്രയാണ്. അത് എന്നെങ്കിലും അവസാനിക്കും. ചിലരുടെ യാത്ര നേരത്തെയാവും, മറ്റു ചിലരുടേത് വൈകും.
ഏറ്റവും പ്രിയപ്പെട്ടവരെ ദൈവം നേരത്തെ കൂട്ടിക്കൊണ്ടുപോകും എന്നു പറയാറുണ്ട്. ഭൂമിയിലെ ദുരിതത്തില്‍പെട്ട് അവരുടെ ജീവിതം വേദനിക്കണ്ട എന്ന് കരുതിയാണത്രെ അങ്ങനെ ചെയ്യുന്നത്. ഇവിടെ പ്രിയപ്പെട്ട തേജസ്വിനിബാലയെയും അച്ഛന് ബാലഭാസ്കറിനെയും ദൈവം അങ്ങനെ കരുതിക്കാണുമോ? പ്രിയപ്പെട്ട ജാനി പുനര്‍ജനിയുടെ വെള്ളിയാങ്കല്ലില്‍ പറന്നു നടക്കട്ടെ എന്നു വിചാരിച്ചുവോ? ഓര്‍മയുടെ മഹാകാശത്ത് അവള് പറന്നു നടക്കുമ്പോള്‍ അച്ഛന്റെ മാന്ത്രികവിരലുകള്‍ തീര്‍ക്കുന്ന സംഗീതം അവള് കേള്‍ക്കില്ല. അതിനൊപ്പം കുഞ്ഞിക്കാലുകളാല്‍ അവള് നൃത്തം ചെയ്യില്ല. പ്രിയപ്പെട്ട ജാനിമോള്‍ക്കും അച്ഛന് ബാലയ്ക്കും മിഴിയോരത്തിന്റെ കണ്ണീര്‍പ്രണാമം.
കെ മോഹൻദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: