മാനന്തവാടി: വയനാട് വെള്ളമുണ്ട വാരാമ്പറ്റയില്‍ വിഷമദ്യം കഴിച്ച് മൂന്ന് പേര് മരിച്ച സംഭവത്തില്‍ രണ്ട് പേര് കസ്റ്റഡിയില്‍. മാനന്തവാടി സ്വദേശികളാണ് ഇരുവരും. തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന എക്സോ ബ്രാന്‍ഡി കഴിച്ച വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ പുലയ കോളനിയിലെ തിഗന്നായി (75), മകന് പ്രമോദ്(35), ബന്ധു പ്രസാദ്(35) എന്നിവരാണ് മരിച്ചത്. മരണം കൊലപാതകമാണെന്നാണ് പോലീസ് സംശയം.
മന്ത്രവാദിയാണ് തിഗന്നായി. ബുധനാഴ്ച രാവിലെ ചരട് ജപിച്ച് കെട്ടാന്‍ വന്ന യുവാവ് നല്കിയ മദ്യം കഴിച്ച തിഗന്നായി കുഴഞ്ഞു വീണു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. രോഗങ്ങള്‍ മൂലമാണ് തിഗന്നായി മരിച്ചതെന്നു കരുതി ബന്ധുക്കള്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു. രാത്രി 10 മണിയോടെ പ്രസാദും സൃഹുത്തുക്കളും ബാക്കിയുണ്ടായിരുന്ന മദ്യം കഴിച്ചു. പ്രമോദും പ്രസാദും കുഴഞ്ഞുവീണു. പ്രമോദ് യാത്രാമധ്യേയും പ്രസാദ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പ്രമോദ് അവിവാഹിതനാണ്. കൂലിപ്പണിക്കാരനാണ്. അമ്മ ഭാരതി. പ്രസാദ് ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഭാര്യ: ഷീജ. പരേതനായ ഗോപാലനാണ് പിതാവ്. അമ്മ: കല്യാണി.
ചരട് ജപിച്ചുകെട്ടാന് വന്ന യുവാവ് മാനന്തവാടി സ്വദേശിയായ മറ്റൊരു യുവാവില്‍ നിന്നാണ് മദ്യം വാങ്ങിയത്. ഇവര്‍ രണ്ട് പേരുമാണ് കസ്റ്റഡിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: