ന്യൂദല്‍ഹി: അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയ ഏഴ് റോഹിങ്ക്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ സുപ്രിം കോടതിയുടെ അനുമതി. നാടുകടത്തലിന് എതിരെ അഭിഭാഷകനായ പ്രശാന്ത് ഭൂഷന് നല്കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.
നിയവിരുദ്ധമായി ഇന്ത്യയില്‍ കുടിയേറിയവരാണ് ഇവരെന്നും മ്യാന്മര് തന്നെ ഇവര്‍ മ്യാന്മര് പൗരന്മാര് ആണെന്ന് സമ്മതിച്ചിട്ടുണ്ടെന്നതും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം റോഹിങ്ക്യകളുടെ ജീവിക്കാന്‍ ഉള്ള അവകാശം സംരക്ഷിക്കാന്‍ ഉള്ള ഉത്തരവാദിത്തം സുപ്രിം കോടതി തിരിച്ചറിയണമെന്ന് പ്രശാന്ത് ഭൂഷന് ആവശ്യപ്പെട്ടു. എന്നാല്‍ ജീവിക്കാനുളള അവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അറിയാമെന്നും അത് ആരും ഓര്‍മ്മിപ്പിക്കേണ്ടതില്ല എന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
റോഹിങ്ക്യന്‍ നിയമ വിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2012ല്‍ രാജ്യത്ത് നിയമ വിരുദ്ധമായി കടന്നവരാണ് ഏഴുപേരുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം കോടതി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: