ന്യൂദല്‍ഹി: ഇന്ധന വിലവര്‍ദ്ധന നിയന്ത്രിക്കാന്‍ നികുതി ഇളവുകളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. പെട്രോളിനും ഡീസലിനും രണ്ടര രൂപ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. കേന്ദ്രാഭ്യര്ഥന മാനിച്ച് വിവിധ സംസ്ഥാന സര്‍ക്കാരുകളും രണ്ടര രൂപ നികുതിയിനത്തില്‍ കുറയ്ക്കാന്‍ തീരുമാനിച്ചതോടെ ലിറ്ററിന് അഞ്ചു രൂപയുടെ കുറവുണ്ടാകും. എന്നാല്‍ കേരളത്തില്‍ നികുതി കുറയ്ക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനാല്‍ ഇന്ധന വിലയില്‍ രണ്ടര രൂപയുടെ മാത്രമേ കുറവുണ്ടാകൂ. പുതുക്കിയ ഇന്ധനവില ഇന്നലെ രാത്രി നിലവില്‍ വന്നു.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ഒന്നര രൂപ വീതമാണ് കേന്ദ്രം വെട്ടിക്കുറച്ചത്. എണ്ണക്കമ്പനികളോട് ലിറ്ററിന് ഒരു രൂപ കുറയ്ക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളും രണ്ടര രൂപ കുറച്ചാല്‍ ഇന്ധന വിലയില്‍ അഞ്ചു രൂപയുടെ കുറവ് ഒറ്റയടിക്ക് വരുത്താനാവുമെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. എക്സൈസ് തീരുവ കുറയ്ക്കുന്നതിലൂടെ 21,000 കോടി രൂപയുടെ നഷ്ടമാണ് കേന്ദ്രത്തിന് ഉണ്ടാകുന്നത്. നികുതിയിനത്തില്‍ മാത്രം 10,500 കോടിയുടെ നഷ്ടമുണ്ടാകും. ക്രൂഡ് ഓയിലിന്റെ വില വര്‍ധനവും രാജ്യാന്തര വിപണിയിലെ അമേരിക്കയുടെ ഇടപെടലുകളുമാണ് ഇന്ധന വില നിയന്ത്രണാതീതമായി ഉയരാന്‍ കാരണമായതെന്ന് ജെയ്റ്റ്ലി പറഞ്ഞു.
കേന്ദ്രം വില കുറച്ചതിന് പിന്നാലെ മഹാരാഷ്ട്ര, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, അസം, മധ്യപ്രദേശ്, രാജസ്ഥാന്, ത്രിപുര തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും രണ്ടര രൂപ കുറച്ചു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍ ഇന്ധന വില കുറയ്ക്കുന്നതിനോട് മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. പശ്ചിമബംഗാളും ആന്ധ്രാപ്രദേശും അടക്കമുള്ള സര്‍ക്കാരുകള്‍ വില കുറയ്ക്കാനാവില്ലെന്ന നിലപാടിലാണ്. കേന്ദ്രസര്‍ക്കാര്‍ വേണമെങ്കില്‍ കുറച്ചോട്ടെ, കേരളം കുറയ്ക്കില്ലെന്ന നിലപാടാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് സ്വീകരിച്ചത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനത്തുള്ളതെങ്കില്‍ വില കുറയ്ക്കാന്‍ തയാറാവണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: