ന്യൂദല്‍ഹി: എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. വിധി മുസ്ലിം പള്ളികള്‍ക്കും ബാധകമാക്കണമെന്നു നിര്‍ദേശിച്ച കട്ജു ഇന്ത്യയിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഗുരുദ്വാരകളിലെയും ആചാരക്രമങ്ങള്‍ മാറ്റാനാകുമോ എന്നും കോടതിയെ വെല്ലുവിളിച്ചു. ശബരിമല പ്രശ്നത്തിലുണ്ടായ കോടതി വിധി, മറ്റ് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പരാതികളിലേക്കാണ് വഴിതുറക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്ത വേറെയും ക്ഷേത്രങ്ങളുണ്ട്. അതുപോലെ പുരുഷന്മാരെയും. ഇതിലെല്ലാം ഇടപെടാന്‍ കോടതിക്കാവുമോ. മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ല. പുതിയ ചീഫ് ജസ്റ്റിസിനു മുമ്പില്‍ രണ്ട്് വഴികളാണുള്ളത്. സുപ്രീം കോടതി വിധി പുനഃപരിശോധിക്കാന്‍ പുതിയൊരു ബെഞ്ച് സ്ഥാപിക്കുക. അതല്ലെങ്കില്‍ മുസ്ലിം പള്ളികളിലും ഇത് പ്രാവര്‍ത്തികമാക്കുക. വിധിയുടെ സാധുത നിലനിര്‍ത്താന്‍ എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യ പ്രാധാന്യത്തോടെ പ്രവേശനം അനുവദിക്കുക എന്നതുമാത്രമാണ് ചീഫ് ജസ്റ്റിസിനു മുമ്പിലുള്ള മാര്‍ഗം. വിധിപ്രഖ്യാപനത്തില്‍ ഇന്ദു മല്‍ഹോത്ര സ്വീകരിച്ച നിലപാടിനോട് യോജിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.
മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല. മെക്കയിലും മദീനയിലും അത് അനുവദനീയവുമാണ്. എന്നാല്‍ ഇന്ത്യയില്‍ ഒന്നോ രണ്ടോ ശതമാനം പള്ളികളില്‍ മാത്രമാണ് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത്. പള്ളികളിലെ സ്ഥലപരിമിതിയാണ് ഇതിന് കാരണമായി പറയുന്നത്. അവിടെയും പുരുഷന്മാര്ക്ക് മാത്രം പരിഗണന നല്കുന്നതെന്താണ്. സ്ത്രീകള്‍ക്ക് പള്ളികള്‍ക്ക് അകത്തും പുരുഷന്മാര്ക്ക് പുറത്തും പ്രാര്ഥിക്കാമല്ലോയെന്നും കട്ജു ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: