കാഞ്ഞങ്ങാട്: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കാഞ്ഞങ്ങാട് കാണിയൂര്‍ പാതക്കായി കാഞ്ഞങ്ങാട് നിന്നും പാണത്തൂര്‍ വരെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. പതിറ്റാണ്ട് മുമ്പ് ഉയര്‍ന്നു വന്ന കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍ പാതയെന്ന ആശയം പ്രാബല്യത്തിലാകുമ്പോള്‍ എല്ലാ കേന്ദ്ര സര്‍ക്കാരുകളും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 2007 ല്‍ ഉടലെടുത്ത ആവശ്യത്തിന് 2008 നവമ്പറില്‍ തന്നെ സര്‍വ്വെ തുടങ്ങി. കാഞ്ഞങ്ങാട്-പാണത്തൂര്‍ സര്‍വ്വെയാണ് നടന്നത്. പിന്നീട് കാണിയൂര്‍പാതയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായപ്പോള്‍ 2014 എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ സദാനന്ദ ഗൗഡ റയില്‍വെ മന്ത്രിയായിരുന്നപ്പോഴാണ് ഈ പദ്ധതിക്ക് വേഗത കൂടിയത്. പാതകടന്നു പോകുന്ന പ്രദേശത്തുകാരന് കൂടിയായ സദാനന്ദ ഗൗഡ മന്ത്രിയായതോടെ വിപുലമായ സര്‍വ്വെ നടത്തിയതും പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വരാനിടയാക്കി. തുടര്‍ന്ന് 2015ല്‍ വിപുലമായ സര്‍വ്വെ നടന്നു. പ്രിലിമിനറി സര്‍വ്വെ, എഞ്ചിനിയറിങ്ങ് സര്‍വ്വെ, ട്രാഫിക് സര്‍വ്വെ എന്നിവയാണ് നടന്നത്. ഇന്നലെ ചേര്‍ന്ന സംസ്ഥാന ക്യാബിനറ്റ് യോഗത്തിലാണ് ഭൂമി ഏറ്റെടുത്ത് നല്കാന് തീരുമാനിച്ചത്.
കാഞ്ഞങ്ങാടു നിന്നും പാണത്തൂരിലേക്ക് 42 കിലോമീറ്ററും പാണത്തൂരില്‍ നിന്നും കാണിയൂരിലേക്ക് 50 കിലോമീറ്ററുമാണ് ദൂരം. 1300 കോടിരൂപയാണ് കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയുടെ സ്ഥലം ഏറ്റെടുക്കലിന് ചിലവ് കണക്കാക്കുന്നത്. ഇതിന്റെ പകുതി കേരളാ, കര്‍ണ്ണാടക സര്‍ക്കാരുകള്‍ വഹിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ മുമ്പോട്ടുവെച്ച വ്യവസ്ഥ. അവശേഷിക്കുന്ന തുക കേന്ദ്രസര്‍ക്കാര്‍ വഹിക്കും. 50 കീ.മീ ഭൂമി കര്‍ണ്ണാടക സര്‍ക്കാര്‍ വിട്ട് നല്കിയാല് മാത്രമേ കാഞ്ഞങ്ങാട് കാണിയൂര്‍ പാത യാഥാര്‍ത്ഥ്യമാവുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: