മട്ടന്നൂര്‍: മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ വിമാനത്താവളത്തിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു. ആദ്യഘട്ടത്തില്‍ കമാന്‍ണ്ടന്റ് ഡി.എസ്.ഡാനിയല്‍ ധനരാജിന്റെ നേതൃത്വത്തിലുള്ള 44 പേരാണ് വിമാനത്താവളത്തിന്റെ സുരക്ഷയും ചുമതല ഏറ്റെടുത്തത്. 634 പേരെയാണ് വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി നിയമിക്കേണ്ടത്. വിമാനത്താവളത്തിന്റെ ചുമതല പൂര്‍ണ്ണമായും ഈ മാസം 15ന് ശേഷമായിരിക്കും ഏറ്റെടുക്കുക.
കഴിഞ്ഞ ദിവസം രാവിലെ സിഐഎസ്എഫ് സംഘം കൂത്തുപറമ്പ് വലിയ വെളിച്ചത്തെ ക്യാമ്പിലാണെത്തിയത്. വൈകുന്നേരത്തോടെ വിമാനത്താവളത്തിലെത്തി സുരക്ഷ ഏറ്റെടുത്തു. വിമാനത്താവളത്തിന്റെ വിവിധ മേഖലകള്‍ പരിശോധിച്ചു വരികയാണ്. മുബൈ, കല്‍ക്കത്ത, കോയമ്പത്തൂര്‍, തൃച്ചി, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള സംഘമാണെത്തിയത്. കേരള തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരേയാണ് കൂടുതലായും നിയമിച്ചിട്ടുള്ളത്. ഇമിഗ്രേഷന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും മറ്റും നിയോഗിക്കുന്നതിനാണ് 634 സിഐഎസ് എഫുകാരെ നിയോഗിച്ചിട്ടുള്ളത്. സിഐഎസ്എഫിനു പുറമെ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനും അടുത്ത ദിവസം പ്രവര്‍ത്തനം ആരംഭിക്കും. പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗിനു സമീപത്തുള്ള നിര്‍മ്മാണ കമ്പനി ഉപയോഗിച്ച കെട്ടിടമാണ് പോലീസ് സ്റ്റേഷനായി ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: