ഇരിക്കൂര്‍: ശബരിമലയെ തകര്‍ക്കാനുള്ള ഇടത് സര്‍ക്കാര്‍ നീക്കം ഭക്തര്‍ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.എസ്.ശ്രീധരന് പിള്ള പ്രസ്താവിച്ചു. ഇരിക്കൂര്‍ പെരുമണ്ണില്‍ ബിജെപി എന്‍ആര്‍ഐ സെല്‍ നിര്‍മ്മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയോട് കാട്ടുന്ന വിവേചനം പാടില്ല. ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ടെങ്കില്‍ ഇവ പരിഗണിക്കപ്പെടണം. സുപ്രിം കോടതിയില്‍ ശബരിമലയ്ക്കെതിരായ നിലപാടാണ് സംസ്ഥാന ഭരണകൂടം കൈക്കൊണ്ടതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രാന്ത ദര്‍ശിയായ പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. അടിയുറച്ച മനുഷ്യ സ്നേഹവും സഹജീവി സ്നേഹവും അടിസ്ഥാന തത്വമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ബിജെപി. മാനവികതയിലൂന്നിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പാവപെട്ടവര്‍ക്കും അശരണര്‍ക്കും വീട് നിര്‍മിച്ച് നല്‍കുകയെന്ന ദൗത്യം. ഗാന്ധിജി സ്വപ്നം കണ്ട ക്ഷേമരാഷ്ട്ര സങ്കല്പം നരേന്ദ്ര മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുകയാണ്.
50 വര്‍ഷത്തിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഭരണത്തില്‍ സാധാരണക്കാരന് വീട് ലഭ്യമായിട്ടില്ല. എന്നാല്‍ രണ്ടായിരത്തി ഇരുപതോടെ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും വീടെന്ന ലക്ഷ്യത്തോടെയുള്ള പദ്ധിതികളുമായി മുന്നോട്ടു പോവുകയാണ് മോദി സര്‍ക്കാര്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭവന പദ്ധതികള്‍ തങ്ങളുടേതാണെന്ന രീതിയില്‍ കേരളത്തില്‍ കള്ള പ്രചരണം നടത്തുകയാണ് സിപിഎമ്മും സംസ്ഥാന ഭരണകൂടവുമെന്നും അദ്ദേഹം ആരോപിച്ചു.
എന്‍ആര്‍ഐ സെല്ലിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. എന്ആര്ഐസെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലൊരു തുടക്കമായി ഗൃഹനിര്‍മ്മാണത്തെ കാണുന്നു. പുതുതായി ഒന്നും സൃഷ്ടിക്കാത്ത നശീകരണത്തിന്റെ പ്രത്യയ ശാസ്ത്രമായ കമ്മ്യൂണിസം കാലഹരണപ്പെട്ടു കഴിഞ്ഞു. എന്നാല്‍ സമവായത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വക്താക്കളായ സംഘ പ്രസ്ഥാനങ്ങള്‍ രാജ്യം മുഴുവന്‍ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ശ്രീധരന് പിള്ള ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: