കണ്ണൂര്‍: കേരളത്തില്‍ ഉയര്‍ന്ന് വന്നിട്ടുള്ള ബ്രൂവറി അഴിമതി മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയും അനുവാദത്തോടെയുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ ഈ അഴിമതിക്ക് കൂട്ടു നിന്നത്. വ്യവസായ മന്ത്രി ഇ.പി.ജയരാജനും എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനും മാത്രമല്ല മുഖ്യമന്ത്രിക്കും അഴിമതി സംബന്ധിച്ച് കൃത്യമായ ധാരണയുണ്ട്. മദ്യമുതലാളിമാരുടെ പണം വാങ്ങി അവരുടെ താല്പര്യത്തിനനുസരിച്ച് ചട്ടങ്ങള്‍ ലംഘിച്ചാണ് ബ്രൂവറി ഇടപാട് നടന്നത്. എക്സൈസ് കമ്മീഷണര്‍ പോലുമറിയാതെയാണ് പിണറായി വിജയന് ചരട് വലിച്ചത്. അഴിമതിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചതും മുഖ്യമന്ത്രിയാണ്.
കണ്ണൂരില്‍ ബിജെപി ജില്ലാ ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രൂവറി അനുമതിക്ക് വേണ്ടി ഒരു കുത്തകമുതലാളിയുടെ കമ്പനി നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് എത്തിയത്. സാധാരണയായി എക്സൈസ് കമ്മീഷണറുടെ ഓഫീസിലാണ് ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്. എന്നാല്‍ വളഞ്ഞ വഴിയിലൂടെ അനുമതി നേടിയെടുക്കുന്നതിന് വേണ്ടി നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുകയായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് നടന്ന അഴിമതികള്‍ക്കെതിരെ പ്രഖ്യാപിത നിലപാട് സ്വീകരിച്ചുകൊണ്ടാണ് കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. എന്നാല്‍ ഇടത് സര്‍ക്കാര്‍ യുഡിഎഫിനെ വെല്ലുന്ന അഴിമതി സര്‍ക്കാരായി മാറിയിരിക്കുകയാണ്.
ഇ.പി.ജയരാജന് മന്ത്രിയായി അധികാരമേറ്റതിന് ശേഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ടാണ് നിയമനങ്ങള്‍ നടന്നത്. ഇ.പി.ജയരാജന് മാത്രമല്ല ആശ്രിത നിയമനം നടത്തിയത്. മറ്റ് മന്ത്രിമാരും തങ്ങളുടെ ആശ്രിതരെയും അടുപ്പക്കാരെയും വിവിധ സ്ഥലങ്ങളില്‍ അവരോധിച്ചിട്ടുണ്ട്. കിന്‍ഫ്രയുടെ തലപ്പത്ത് സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന് നായരുടെ മകന് വന്നത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ്. ഇതു സംബന്ധിച്ച് നേരത്തെ തന്നെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് ആളുകളെ തിരുകിക്കയറ്റാന്‍ റിയാബ് എന്ന സ്വകാര്യ സ്ഥാപനത്തെ ലക്ഷങ്ങള്‍ മുടക്കി ആളുകളെ കണ്ടെത്തി അവരുടെ വിവരങ്ങള്‍ ശേഖരിച്ച് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ആശ്രിതരെ കണ്ടെത്തി താക്കോല്‍ സ്ഥാനങ്ങളില്‍ തിരുകിക്കയറ്റാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് പരിഗണിക്കുന്നവര്‍ക്ക് വിജലന്‍സ് ക്ലിയറന്‍സ് വേണമെന്ന തീരുമാനമെടുത്തത് കഴിഞ്ഞ വിഎസ് സര്‍ക്കാരാണ്. എന്നാല്‍ ഇപ്പോള്‍ മലബാര്‍ സിമന്റ്സിന്റെ തലപ്പത്തിരിക്കുന്നയാള്‍ക്കെതിരെ നാല് വിജലന്‍സ് അന്വേഷണമാണ് നടക്കുന്നത്. കിന്‍ഫ്ര ചെറുകിട വ്യവസായികളെ സഹായിക്കാനാണ്. എന്നാല്‍ വന്‍കിയ മുതലാളിമാര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ കിന്‍ഫ്ര പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി ഒരക്ഷരം പോലും പറയാതെ മൗനംപാലിക്കുകയാണ്.
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നുവരികയാണ്. സര്‍ക്കാര്‍ ക്ഷണിച്ച് വരുത്തിയ വിധിയാണിത്. സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം ഒരു തരത്തിലുള്ള തയ്യാറെടുപ്പുകളുമില്ലാതെയാണ്. ആരുമായും ഒരു ചര്‍ച്ചയും നടത്തിയില്ല. കേവലം രാഷ്ട്രീയ താല്പര്യത്തില് ശബരിമലയെ തകര്‍ക്കുകയെന്ന നിഗൂഢമായ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീങ്ങിയത്. അതുകൊണ്ടാണ് ഭക്തരുടെ താല്പര്യത്തിനനുസരിച്ച് ബിജെപി നിലകൊണ്ടത്. പൊതുസമൂഹത്തെയാകെ ആശങ്കയിലാഴ്ത്തുന്ന വിധിയാണിത്. ലിംഗനീതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നീക്കമെന്ന് സര്‍ക്കാരിന് വാദിക്കാനാവില്ല. ലിംഗനീതി ഹിന്ദു സമൂഹത്തിനും ശബരിമലയ്ക്കും മാത്രം ബാധകമായ കാര്യമല്ല. മുത്തലാക്ക് വിധിക്കെതിരെ മുഖം തിരിഞ്ഞ് നിന്ന സിപിഎം നിലപാട് ഇരട്ടത്താപ്പാണ്. ഈ നാട്ടിലെ മുസ്ലീം പള്ളികളില്‍ മുസ്ലീം സ്ത്രീകള്‍ക്ക് കയറാമെന്ന് പറഞ്ഞാല്‍ സിപിഎം നിലപാട് അംഗീകരിക്കാന്‍ സാധിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ചേറ്റൂര്‍ ബാലകൃഷ്ണന് മാസ്റ്റര്‍, മേഖലാ വൈസ്പ്രസിഡണ്ട് എ.പി.ഗംഗാധരന്, ദേശീയസമിതിയംഗം എ.പി.പത്മിനി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: